എയ്മ ഏർപ്പെടുത്തിയ വാഹനത്തിൽ 14 മൊറീഷ്യസ് മലയാളികൾ നാട്ടിലേക്ക്
Mail This Article
ചെന്നൈ∙വിദേശത്തുനിന്നെത്തി ചെന്നൈയിൽ കുടുങ്ങിയ 14 അംഗ മലയാളി സംഘത്തിനു നാട്ടിലെത്താൻ സഹായമൊരുക്കി എയ്മ. മൊറീഷ്യസിൽ കുടുങ്ങിയ മലയാളികളുടെ സംഘം മാർച്ച് 26ന് ആണ് എംബസികളുടെയും സുമനസുകളുടെയും ഇടപെടലിനെ തുടർന്നു ചെന്നൈയിൽ എത്തിയത്. തുടർന്ന് വിഐടി സർവകലാശാല ഹോസ്റ്റലിലെ സർക്കാർ ഐസലേഷൻ സെന്ററിൽ ക്വാറന്റീൻ പൂർത്തിയാക്കി. സംഘത്തിലെ എല്ലാവരുടെയും കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയതിനെ തുടർന്നു കേരളത്തിലേക്ക് എത്താൻ സർക്കാർ വകുപ്പുകളെയും ജനപ്രതിനിധികളെയും സമീപിച്ചെങ്കിലും കൃത്യമായ പ്രതികരണം ലഭിച്ചില്ല.
ക്വാറന്റീൻ കാലാവധി കഴിഞ്ഞതിനാൽ താമസ സ്ഥലം ഇല്ലാതെ സ്ത്രീകൾ ഉൾപ്പെടുന്ന സംഘം പ്രയാസത്തിലായിരുന്നു. പാസുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും നാട്ടിലേക്കുള്ള യാത്ര വൈകിപ്പിച്ചു. തുടർന്ന് എയ്മ ദേശീയ ജനറൽ സെക്രട്ടറി പി.എൻ.ശ്രീകുമാറിന്റെ ഇടപെടലിലൂടെയാണ് ഇവർക്ക് നാട്ടിലെത്താൻ വഴിയൊരുങ്ങിയത്. പാസുകൾ ലഭിച്ചതിനു പിന്നാലെ എയ്മ ഇവർക്കു നാട്ടിലെത്താൻ പ്രത്യേക വാഹനം ഏർപ്പെടുത്തി. അഖിൽ മാർട്ടിൻ, ലിംജു പി.കെ., ഷിബു പി.ജെ, ബേസിൽ കെ.ഏബ്രഹാം,
ജോഷി ജോർജ്, മനു ജെയിംസ്, ടെൽവിൻ ജോയ്, ഭൗമിക്, മഹേഷ് കുമാർ, എം.വിനീത് മോഹൻ, ലിൻസി ചാക്കോ, ജോയ് ജോസഫ്, അനീഷ്മ കെ.വി, വിൻസി.എസ് എന്നിവരാണു സംഘത്തിലുള്ളത്. ഇവരെ കൂടാതെ കഴിഞ്ഞ 2 ദിവസങ്ങളിൽ 5 വാഹനങ്ങളിലായി 30 പേരെ എയ്മയുടെ നേതൃത്വത്തിൽ കേരളത്തിൽ എത്തിച്ചു. എയ്മ ഏർപ്പെടുത്തുന്ന സൗജന്യ വാഹന സൗകര്യത്തിന് 180 പേർ റജിസ്റ്റർ ചെയ്തതായും ഇവർക്ക് ഇരു സംസ്ഥാനങ്ങളുടെയും പാസുകൾ ലഭ്യമാക്കുന്ന നടപടികൾ പുരോഗമിക്കുകയാണെന്നും ഭാരവാഹികൾ അറിയിച്ചു.