ജനങ്ങളെ രക്ഷിക്കാൻ സർക്കാർ ഒന്നും ചെയ്യുന്നില്ല: സ്റ്റാലിൻ
Mail This Article
ചെന്നൈ∙ കോവിഡ് പ്രതിരോധത്തിൽ സർക്കാരിനു വീഴ്ച പറ്റിയെന്നു പ്രതിപക്ഷ നേതാവ് എം.കെ.സ്റ്റാലിൻ. ആദ്യ കേസ് റിപ്പോർട്ട് ചെയ്ത മാർച്ചിൽ തന്നെ മുൻകരുതൽ നടപടികൾ സ്വീകരിക്കാത്തതാണു രോഗവ്യാപനത്തിനു കാരണമെന്നും സ്റ്റാലിൻ പറഞ്ഞു. അഞ്ചാം ഘട്ട ലോക്ഡൗണിലെങ്കിലും രോഗവ്യാപനം നിയന്ത്രിക്കാൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലോക്ഡൗൺ പലവട്ടം നീട്ടി. എന്നാൽ കോവിഡ് കേസുകളുടെ എണ്ണം കുറയ്ക്കാൻ കഴിഞ്ഞില്ല.
തമിഴ്‌നാട്ടിലെ കോവിഡ് രോഗികളുടെ എണ്ണം 2 മാസത്തിനിടെ 22,000 കടന്നു. ചെന്നൈയിലും സ്ഥിതി സങ്കീർണമാണ്. 50% രോഗികളും ഇപ്പോഴും ചികിത്സയിലാണ്. മരണ നിരക്ക് ഉയരുന്നതും ആശങ്കയുണ്ടാക്കുന്നു. തമിഴ്‌നാട്ടിലെ മരണ നിരക്കു മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കുറവാണെന്നാണു മുഖ്യമന്ത്രിയുടെ അവകാശവാദം. ജനങ്ങളെ വൈറസിൽ നിന്നു രക്ഷിക്കാൻ സർക്കാർ ഒന്നും ചെയ്യുന്നില്ലെന്നും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ ശ്രമിക്കണമെന്നും സ്റ്റാലിൻ പറഞ്ഞു.