സമ്പന്നനാകാൻ മകളുടെ ജീവനെടുത്തു; പുതുക്കോട്ടയിൽ പിതാവ് അറസ്റ്റിൽ
Mail This Article
ചെന്നൈ∙ വേഗം സമ്പന്നനാകാൻ മന്ത്രിവാദിനിയുടെ നിർദേശപ്രകാരം 14 വയസ്സുള്ള മകളെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ. പീഡനത്തെത്തുടർന്നു മകൾ കൊല്ലപ്പെട്ടതാണെന്ന് പൊലീസിൽ പരാതി നൽകിയ കെട്ടിട നിർമ്മാണ തൊഴിലാളി പനീർസെൽവം (52) ആണു പിടിയിലായത്. ഇയാളുടെ അടുത്ത ബന്ധുവും അറസ്റ്റിലായി. മന്ത്രവാദിനിക്കായി തിരച്ചിൽ തുടരുന്നു. പുതുക്കോട്ട ജില്ലയിലെ ഗന്ധവക്കോട്ടയിലാണു നാടിനെ നടുക്കിയ സംഭവം. അന്വേഷണം വഴി തിരിച്ചുവിടാൻ പിതാവ് മകളുടെ വസ്ത്രങ്ങൾ കീറിയിരുന്നു. എന്നാൽ പീഡനം നടന്നിട്ടില്ലെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായതോടെ, ചോദ്യം ചെയ്യലിൽ ക്രൂരതയുടെ ചുരുളഴിയുകയായിരുന്നു.
കഴിഞ്ഞ മാസം 18നു വെള്ളമെടുക്കാനായി പോയ പെൺകുട്ടി തിരിച്ചെത്തിയില്ല. തുടർന്നു നടത്തിയ പരിശോധനയിൽ സമീപത്തെ തോട്ടത്തിൽ കഴുത്തിൽ മുറിവുകളോടെ അബോധാവസ്ഥയിൽ കണ്ടെത്തി. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിതാവിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയാണ് ചോദ്യം ചെയ്തത്. ഇതിനിടെ, ബന്ധു പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി കുറ്റം സമ്മതിച്ചു. പനീർസെൽവത്തിനു 3 പെൺകുട്ടികളാണ്. വേഗത്തിൽ സമ്പന്നനാകാൻ മൂത്ത മകളെ ബലി നൽകണമെന്നു മന്ത്രിവാദിനി ഉപദേശിച്ചുവെന്നു ഇയാൾ പൊലീസിനോട് പറഞ്ഞു.