ഓൺലൈൻ ക്ലാസ് സർക്കാർ മാർഗരേഖ പിന്തുടരണം: ഹൈക്കോടതി
Mail This Article
ചെന്നൈ ∙ ഓൺലൈൻ ക്ലാസുകൾക്കുള്ള തമിഴ്നാട് സർക്കാരിന്റെ മാർഗരേഖ എല്ലാ സ്കൂളുകളും പിന്തുടരണമെന്ന് മദ്രാസ് ഹൈക്കോടതി. സ്വകാര്യ സ്കൂളുകൾ നടത്തുന്ന ഓൺലൈൻ ക്ലാസുകൾ നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ടു ചില രക്ഷിതാക്കൾ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ക്ലാസുകൾക്കിടെ ചില അശ്ലീല പോപ്പ് അപ്പുകൾ പ്രത്യക്ഷപ്പെടുന്നുവെന്നും ദീർഘനേരം മൊബൈൽ, കംപ്യൂട്ടറുകൾ എന്നിവയ്ക്കു മുന്നിൽ ഇരിക്കുന്നത് കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുമെന്നും രക്ഷിതാക്കൾ ആരോപിക്കുന്നു.
ഓൺലൈൻ ക്ലാസുകൾ സംബന്ധിച്ച് കേന്ദ്ര സർക്കാർ ഇറക്കിയ നിർദേശങ്ങളുടെ ചുവടു പിടിച്ചു സംസ്ഥാന സർക്കാർ മാർഗരേഖ പുറത്തിറക്കിയിട്ടുണ്ടെന്നും എല്ലാ സംസ്ഥാനങ്ങളും അതു പിന്തുടരുമെന്നാണു പ്രതീക്ഷയെന്നും കോടതി അഭിപ്രായപ്പെട്ടു. ഹർജി 22നു വീണ്ടും പരിഗണിക്കും.ഓൺലൈൻ ക്ലാസുകൾക്കുള്ള മാർഗരേഖ കഴിഞ്ഞ മാസം 30നാണു തമിഴ്നാട് സർക്കാർ പുറത്തിറക്കിയത്.
പ്രീ-പ്രൈമറി കുട്ടികളെ ഓൺലൈൻ ക്ലാസിൽ നിന്ന് ഒഴിവാക്കി. കുട്ടികളുടെ ആരോഗ്യത്തെയും മാനസിക നിലയെയും ദോഷകരമായി ബാധിക്കാത്ത രീതിയിൽ ക്ലാസുകൾ നടത്തുന്നതിനുള്ള നിർദേശങ്ങളാണു നൽകിയിരിക്കുന്നത്. മാർക്കിന്റെയും ഹാജരിന്റെയും പേരു പറഞ്ഞു കുട്ടികളെ നിർബന്ധിക്കരുതെന്നും സർക്കാർ മാർഗരേഖയിൽ പറയുന്നു.