ADVERTISEMENT

ചെന്നൈ ∙ സാങ്കേതിക വിദ്യയിലൂന്നിയ നൂതന ആശയങ്ങളിലൂടെ സംസ്ഥാനത്ത്  ശ്രദ്ധേയമായ ഒട്ടേറെ പദ്ധതികൾക്കു ചുക്കാൻ പിടിച്ച മലയാളി ഐഎഎസ് ഉദ്യോഗസ്ഥൻ സർവീസിൽ നിന്നു സ്വയം വിരമിച്ചു. തമിഴ്നാട് ഹാൻഡിക്രാഫ്റ്റ്സ് ഡവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ് സിഎംഡി ഡോ. സന്തോഷ് ബാബുവാണു സർവീസിൽ 8 വർഷം ബാക്കിയിരിക്കെ സ്വയം വിരമിച്ചത്. ഈ മാസമാദ്യം സർക്കാരിനു അപേക്ഷ നൽകിയിരുന്നെങ്കിലും കഴിഞ്ഞ ദിവസമാണു വിരമിക്കലിനു അംഗീകാരം നൽകിയത്.  ആശയങ്ങളും സാങ്കേതിക വിദ്യയും സമം ചേർത്തു സിവിൽ സർവീസിനെ ചടുലമാക്കിയ തിരുവനന്തപുരം സ്വദേശി ഇനി പുതിയ തലമുറയ്ക്കു വഴികാട്ടുന്ന അധ്യാപകന്റെ റോളിലായിരിക്കും.

പ്രശസ്തമായ ഓഫിസേഴ്സ് ഐഎഎസ് അക്കാദമിയിൽ മുഴുവൻ സമയ അധ്യാപകനായാണു പുതിയ നിയോഗം. സ്റ്റാർട്ടപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട ആശയം മനസ്സിലുണ്ടെന്നും അതിനെ പ്രായോഗികവൽക്കരിക്കുകയാണു ലക്ഷ്യമെന്നും സന്തോഷ് ബാബു പറഞ്ഞു. പുസ്തകമെഴുതാനും ആലോചിക്കുന്നു 1995 തമിഴ്നാട് കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ സന്തോഷ് ബാബു സിവിൽ സർവീസിൽ 25 വർഷം പൂർത്തിയാക്കിയാണു പടിയിറങ്ങുന്നത്. സ്വപ്ന പദ്ധതിയായ ഭാരത് നെറ്റ് പൂർത്തിയാക്കാനായില്ലെന്ന ഖേദവും മനസ്സിലുണ്ട്. തമിഴ്നാട്ടിലെ 2500 ഗ്രാമങ്ങളിൽ അതിവേഗ ഇന്റർനെറ്റ് പദ്ധതിയാണു മനസ്സിലുണ്ടായിരുന്നത്.

ഐടി പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന സന്തോഷ് ബാബു തമിഴ്നാട് ഫൈബർ നെറ്റ് കോർപറേഷൻ എംഡി സ്ഥാനവും വഹിച്ചിരുന്നു. പദ്ധതി പൂർത്തിയാകുന്നതോടെ, പൊതുജനങ്ങൾക്കു ആവശ്യമായ ഒട്ടേറെ സർവീസുകൾ വീട്ടിലെത്തിക്കുന്ന  രീതിയിലാണു വിഭാവനം ചെയ്തിരുന്നത്. എന്നാൽ, ഇതിനു ടെൻഡർ നൽകിയതുമായി ബന്ധപ്പെട്ട് സർക്കാരുമായുണ്ടായ അഭിപ്രായ വ്യത്യാസത്തെത്തുടർന്നാണു സ്വയം വിരമിക്കലിനു അപേക്ഷ നൽകിയത്. ഇതിനു പിന്നാലെ, ഐടി പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തു നിന്നു  തമിഴ്നാട് ഹാന്റിക്രാഫ്റ്റ്സ് ഡവലപ്പ്മെന്റ് കോർപറേഷൻ ലിമിറ്റഡ് സിഎംഡി പദവിയിലേക്കു മാറ്റി. ആരോപണമുനയർന്നതിനെത്തുർന്നു ഭാരത് നെറ്റ് പദ്ധതിയുടെ ടെൻഡർ പിന്നീട് കേന്ദ്ര സർക്കാർ റദ്ദാക്കിയിരുന്നു.

കലാമിന്റെ കയ്യടി നേടി

ചിദംബരം സബ് കലക്ടർ മുതൽ ഹാൻഡി ക്രാഫ്റ്റ് സിഎംഡി വരെ ഒട്ടേറെ പദവികൾ കാൽ നൂറ്റാണ്ടിലെ സർവീസിനിടെ സന്തോഷ് ബാബു വഹിച്ചു. ഓരോ പദവിയിലും സ്വന്തം മുദ്രയുള്ള ഒരു പദ്ധതിയെങ്കിലും നടപ്പാക്കി. ആശയങ്ങളുടെ കലവറയായിരുന്ന മുൻ രാഷ്ട്രപതി എ.പി.ജെ.അബ്ദുൽ കലാം പോലും സന്തോഷ് ബാബുവിന്റെ ആശയത്തിനു മുന്നിൽ കയ്യടിച്ചിട്ടുണ്ട്. കൃഷ്ണഗിരി കലക്ടറായിരിക്കെ എല്ലാ കുട്ടികളെയും സ്കൂളിലെത്തിക്കുന്നതിനു നടപ്പാക്കിയ ബാക്ക്ടുസ്കൂൾ പദ്ധതിയാണു കലാമിന്റെ ഹൃദയം കവർന്നത്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com