സ്മാർട്ടായി മ്യൂസിയം
Mail This Article
ചെന്നൈ∙ രാജാ രവിവർമയുടെ യഥാർഥ ചിത്രങ്ങൾ, പതിനൊന്നാം നൂറ്റാണ്ടു മുതലുള്ള ആയിരക്കണക്കിനു പുരാവസ്തുക്കൾ, പ്രാചീന തമിഴ് സംസ്കാരത്തിന്റെ നൂറ്റാണ്ടുകൾ പഴക്കമുള്ള ബാക്കിപത്രങ്ങൾ – ചരിത്രാതീത ശേഷിപ്പുകളുടെ കലവറയായ എഗ്‌മൂർ മ്യൂസിയത്തിൽ ഇവയെല്ലാം വൈകാതെ സ്മാർട് ഫോണിൽ കാണാം. വെർച്വൽ റിയാലിറ്റി സാങ്കേതികവിദ്യ ഉപയോഗിച്ച് മ്യൂസിയത്തിൽ ഓൺലൈൻ ടൂർ നടത്താൻ കഴിയുന്ന സംവിധാനം ഉടൻ ഏർപ്പെടുത്തുമെന്ന് തമിഴ്നാട് പുരാവസ്തു വകുപ്പ് അറിയിച്ചു. 1851 മുതൽ പ്രവർത്തിക്കുന്ന മ്യൂസിയം ലോകത്ത് എവിടെ നിന്നു വേണമെങ്കിലും കണ്ട് ആസ്വദിക്കാൻ കഴിയുമെന്നതാണു മെച്ചം.
വെർച്വൽ ടൂറിന് ചാർജ് ഈടാക്കും. മ്യൂസിയത്തിലെ പുരാവസ്തുക്കളുടെ ഡിജിറ്റൽ ചിത്രങ്ങൾ പ്രത്യേക വെബ്സൈറ്റിൽ ലഭ്യമാക്കുന്നതും പഗിണനയിലുണ്ട്. പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ വഴിയാണു ഇത് ലഭ്യമാക്കുക. പുരാവസ്തുക്കളെക്കുറിച്ചു തമിഴ്, ഇംഗ്ലിഷ് ഭാഷകളിൽ വിവരണവും ഉണ്ടാവും. ലോകമെമ്പാടും നിന്നും കാണികളെ ആകർഷിക്കുകയാണു ലക്ഷ്യമെന്ന് കമ്മിഷണർ ഓഫ് മ്യൂസിയംസ് എം.എസ്.ഷൺമുഖം പറഞ്ഞു. വെർച്വൽ റിയാലിറ്റി ഗാഡ്ജറ്റ് ഉപയോഗിച്ചും മ്യൂസിയം കണ്ടാസ്വദിക്കാം. ത്രീഡി സാങ്കേതികവിദ്യ സമന്വയിപ്പിച്ചു വെർച്വൽ ടൂർ ഒരുക്കുന്നതും പരിഗണിക്കും. ഇതിലൂടെ ലഭിക്കുന്ന വരുമാനം മ്യൂസിയം വികസനത്തിന് ഉപയോഗിക്കും.
ചേര, ചോള, പാണ്ഡ്യ, പല്ലവ രാജവംശങ്ങളുടെ ചരിത്ര ശേഷിപ്പുകളാണ് മ്യൂസിയത്തിലെ പ്രധാന ആകർഷണം. ബ്രിട്ടിഷ് ചിത്രകാരൻമാർ വരച്ച നൂറ്റാണ്ടുകൾ പഴക്കമുള്ള പെയിന്റിങ്ങുകൾ അടക്കം ഒരു ലക്ഷത്തോളം പുരാവസ്തുക്കൾ ഇവിടെയുണ്ട്. ഇതിൽ 30% മാത്രമാണു പ്രദർശനത്തിലുള്ളത്.