ശിങ്കാരവേലു, ദക്ഷിണേന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ്; തമിഴകത്തെ ചുവപ്പ് വിപ്ലവം
Mail This Article
ചെന്നൈ∙ ഇന്ത്യൻ രാഷ്ട്രീയത്തിൽ കമ്മ്യൂണിസത്തിന്റെ ചുവപ്പുരാശി പടർന്നിട്ടു ഒരു നൂറ്റാണ്ടു പൂർത്തിയായി. സോവിയറ്റ് യൂണിയനിലെ താഷ്കന്റിൽ 1920 ഒക്ടോബർ 17നാണു ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി പിറന്നത്. നൂറ്റാണ്ടിന്റെ നിറവിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിലേക്കു തിരിഞ്ഞുനോക്കുമ്പോൾ ഒരു തമിഴന്റെ പേര് തിളക്കമുള്ള അക്ഷരങ്ങളിൽ കോറിയിട്ടതു കാണാം- മലയാപുരം ശിങ്കാരവേലു ചെട്ടിയാർ. താഷ്കന്റിലെ പാർട്ടി രൂപീകരണം കഴിഞ്ഞ്, 5 വർഷങ്ങൾക്കു ശേഷം 1925 ഡിസംബറിലാണു ഇന്ത്യൻ മണ്ണിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യ സമ്മേളനം നടന്നത്. കാൺപൂരിൽ നടന്ന ആ സമ്മേളനത്തിന്റെ അധ്യക്ഷപദം അലങ്കരിച്ചതു ശിങ്കാരവേലുവായിരുന്നു. ദക്ഷിണേന്ത്യയിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റെന്നു ചരിത്രം അദ്ദേഹത്തെ വിശേഷിപ്പിക്കുന്നു.
ചെന്നൈയിലെ ഇടത്തരം മൽസ്യത്തൊഴിലാളി കുടുംബത്തിൽ ജനിച്ച ശിങ്കാരവേലുവിന്റെ ജീവിതം കമ്മ്യൂണിസത്തിന്റെ ചട്ടക്കൂടിലൊതുങ്ങുന്നതല്ല. ജാതി വിവേചനത്തിനെതിരെ ബുദ്ധമത ആചാരങ്ങൾ പ്രചരിപ്പിച്ച പരിഷ്കർത്താവ്, ഇന്ത്യയിലെ ആദ്യത്തെ ട്രേഡ് യൂണിയൻ രൂപീകരണത്തിനു ചുക്കാൻ പിടിച്ച തൊഴിലാളി നേതാവ്, രാജ്യത്ത് ആദ്യത്തെ അന്തർദേശീയ തൊഴിലാളി ദിനാചരണത്തിന്റെ മുഖ്യ സൂത്രധാരൻ എന്നിങ്ങനെ പോകുന്നു മേൽവിലാസങ്ങൾ. ഇംഗ്ലീഷും ഫ്രഞ്ചുമുൾപ്പെടെ 5 ഭാഷകൾ അറിയാമായിരുന്ന ശിങ്കാരവേലു മദ്രാസ് ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനായിരുന്നു. കോൺഗ്രസ് പ്രവർത്തകനായി സ്വാതന്ത്ര്യ സമരത്തിൽ സജീവമായി.മദ്രാസ് കോർപറേഷനിലും അംഗമായിരുന്നു.
ഗാന്ധിജി നിസഹകരണ പ്രവർത്തനം പ്രഖ്യാപിച്ചപ്പോൾ, സ്വന്തം വക്കീൽ ഗൗൺ കത്തിച്ചാണു ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. ഇതിനിടെ, 1918-ൽ രാജ്യത്തെ ആദ്യത്തെ ട്രേഡ് യൂണിയൻ രൂപീകരിച്ചു. റഷ്യൻ വിപ്ലവത്തിനു 6 മാസങ്ങൾക്കു ശേഷം, അതിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടാണു മദ്രാസ് ലേബർ യൂണിയൻ രൂപീകരിച്ചത്. ഒട്ടേറെ സമരങ്ങൾ സംഘടന നേതൃത്വം നൽകി. തൊഴിലാളി പ്രശ്നങ്ങളിൽ കൂടുതൽ കേന്ദ്രീകരിക്കണമെന്ന നിർദേശം കോൺഗ്രസ് അവഗണിച്ചതോടെ, ലേബർ കിസാൻ പാർട്ടി ഓഫ് ഹിന്ദുസ്ഥാൻ രൂപീകരിച്ചു. 1923 മേയ് ദിനത്തിലാണു പാർട്ടി രൂപീകരണം നടന്നത്.
ട്രിപ്ലിക്കേനിലും മദ്രാസ് ഹൈക്കോടതിക്കു സമീപവും ഇതിന്റെ ഭാഗമായി നടന്ന യോഗങ്ങൾ, രാജ്യത്തെ ആദ്യത്തെ തൊഴിലാളി ദിനാചരണമായി ചരിത്രത്തിൽ അറിയപ്പെട്ടു. ഇന്ത്യയിൽ ആദ്യമായി ചെങ്കൊടി പാറിയതും ഈ യോഗങ്ങളിലാണ്. 1924-ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ പ്രമുഖ നേതാക്കൾക്കൊപ്പം കാൺപൂർ ഗൂഢാലോചന കേസിൽ ശിങ്കാരവേലുവും അറസ്റ്റിലായി. തൊട്ടടുത്ത വർഷമാണ്,അതേ നഗരത്തിൽ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യ സമ്മേളനത്തിൽ അധ്യക്ഷനായത്.കാറൽ മാക്സിന്റെ കൃതികൾ തമിഴിലേക്കു മൊഴി മാറ്റിയും ആശയ പ്രചാരണം നടത്തി മുപ്പതുകളിൽ പെരിയാറുമായി ചേർന്നു ജാതി വിവേചനത്തിനെതിരെ അദ്ദേഹം പ്രവർത്തിച്ചു.
1946ൽ , 86-ാം വയസ്സിലാണു ശിങ്കാരവേലു വിട പറഞ്ഞത്. ട്രിപ്ലിക്കേനിൽ, മറീന ബീച്ചിനോടു ചേർന്നുള്ള പ്രശസ്തമായ ലേബർ സ്റ്റാച്യു നിൽക്കുന്നിടത്താണു 1923-ൽ ശിങ്കാരവേലുവിന്റെ നേതൃത്വത്തിൽ രാജ്യത്തെ ആദ്യത്തെ മേയ് ദിനാചരണം നടന്നത്. അതിന്റെ ഓർമയ്ക്കായി 1959-ലാണു ദേവി പ്രസാദ് ചൗധരി രൂപകൽപന ചെയ്ത ശിൽപം ഇവിടെ സ്ഥാപിച്ചത്. ചെന്നൈ കലക്‌ടറേറ്റ് നിലനിൽക്കുന്ന കെട്ടിടത്തിനു പേര് ശിങ്കാരവേലു മാളികൈ. ചെന്നൈയിലും പുതുച്ചേരിയിലും അദ്ദേഹത്തിന്റെ പ്രതിമകളുണ്ട്.