പൊലീസ് ജീപ്പിലെത്തി 10 ലക്ഷം തട്ടിയെടുത്തു; വനിതാ ഇൻസ്പെക്ടർക്കെതിരെ കേസ്
Mail This Article
െചന്നൈ ∙ പൊലീസ് ജീപ്പിൽ എത്തി 10 ലക്ഷം രൂപയുമായി കടന്ന വനിതാ ഇൻസ്പെക്ടർക്കെതിരെ കേസ്. തേനിയിലെ വനിതാ ഇൻസ്പെക്ടർ വസന്തി ബാൽപാണ്ടിക്കെതിരെയാണു ശിവഗംഗ സ്വദേശിയായ അർഷാദിന്റെ പരാതിയിൽ മധുര പൊലീസ് കേസെടുത്തത്. വ്യവസായം തുടങ്ങാനായി 10 ലക്ഷം രൂപ തിരുമംഗലം സ്വദേശി പാണ്ഡിയോട് അർഷാദ് പലിശയ്ക്ക് ആവശ്യപ്പെട്ടിരുന്നു. പണം നൽകാമെന്നു സമ്മതിച്ച പാണ്ഡി മധുര നാഗമലൈ പുതുക്കോട്ടയിലെ ഒരു ലോഡ്ജിലെത്താനും നിർദേശിച്ചു.
അർഷാദ് ലോഡ്ജിലെത്തി പണം കൈപ്പറ്റി പോകാനൊരുങ്ങവേ അവിടെ പൊലീസ് ജീപ്പിലെത്തിയ വസന്തി ബാഗിലെന്താണെന്നു ചോദിച്ച ശേഷം ബാഗ് കൈവശപ്പെടുത്തിയെന്നും തുടർന്ന് എല്ലാവരെയും ജീപ്പിൽ കയറ്റി വഴിയിലിറക്കി വിട്ടെന്നും അർഷാദിന്റെ പരാതിയിൽ പറയുന്നു. പണമടങ്ങിയ ബാഗ് തിരികെ ആവശ്യപ്പെട്ടപ്പോൾ അടുത്ത ദിവസം സ്റ്റേഷനിൽ വന്നു നേരിട്ടു വാങ്ങാനായിരുന്നു നിർദേശം. എന്നാൽ, പിറ്റേന്നു സ്റ്റേഷനിലെത്തി പണം ആവശ്യപ്പെട്ടതോടെ കഞ്ചാവ് കേസിൽ കുടുക്കുമെന്നും ജയിലിലടയ്ക്കുമെന്നും വസന്തി ഭീഷണിപ്പെടുത്തി. ഇതോടെയാണു മധുര സ്റ്റേഷനിലെത്തി അർഷാദ് പരാതി നൽകിയത്. സംഭവത്തിൽ വസന്തി അടക്കം നാലു പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. പലിശയ്ക്കു പണം നൽകാമെന്നു വാഗ്ദാനം ചെയ്ത പാണ്ഡിയും പൊലീസ് ഇൻസ്പെക്ടറും ചേർന്നു നടത്തിയ നാടകമാണിതെന്നും പൊലീസ് പറയുന്നു.