ആ ശങ്ക പരിഹരിക്കാൻ പൊലീസിന് പുതുവഴി
Mail This Article
ചെന്നൈ ∙ പ്രകടനങ്ങൾക്കും സമ്മേളനങ്ങൾക്കും മണിക്കൂറുകളോളം ഡ്യൂട്ടി ചെയ്യേണ്ടി വരുന്ന വനിതാ പൊലീസുകാർ ഉൾപ്പെടെയുള്ളവർ നേരിടുന്ന പ്രധാന പ്രശ്നം ലളിതമായി പരിഹരിച്ച് തമിഴ്നാട്. എവിടെയും ഓടിച്ചെല്ലാനാകുന്ന തരത്തിൽ, ശുചിമുറികളും വസ്ത്രം മാറാനുള്ള സൗകര്യങ്ങളും ഉൾപ്പെടുത്തി പ്രത്യേക വാഹനങ്ങൾ പുറത്തിറക്കി. ആറു മാസം മുൻപു പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച പദ്ധതിക്കു മികച്ച പ്രതികരണം ലഭിച്ചതോടെയാണു കൂടുതൽ വാഹനങ്ങൾ പുറത്തിറക്കിയത്. ആകെയുള്ള 90 വാഹനങ്ങളിൽ 45 എണ്ണം വനിതകൾക്കും 45 എണ്ണം പുരുഷൻമാർക്കുമാണ്.
പ്രധാന സമ്മേളനങ്ങൾക്കായോ കൂടുതൽ സമയമുള്ള പ്രത്യേക ഡ്യൂട്ടികൾക്കായോ പൊലീസുകാരെ നിയോഗിക്കുമ്പോഴാണ് ഈ വാഹനങ്ങളും ഒപ്പം അയയ്ക്കുക. ഓരോ വാഹനത്തിലും യൂറോപ്യൻ – ഇന്ത്യൻ സ്റ്റൈൽ അടക്കം 4 ശുചിമുറികളും വസ്ത്രം മാറാനുള്ള സൗകര്യവുമുണ്ട്. 1,000 ലീറ്റർ വെള്ളം സംഭരിക്കാൻ ശേഷിയുള്ള ടാങ്കുമുണ്ട്. ശുചിമുറി സൗകര്യങ്ങളില്ലാത്ത മേഖലകളിലും മറ്റും ജോലി ചെയ്യേണ്ടി വരുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് ഏറെ സഹായകരമായ വാഹനങ്ങളിൽ ശുചിമുറി മാലിന്യം ശേഖരിക്കാനുള്ള പ്രത്യേക ടാങ്കും ഘടിപ്പിച്ചിട്ടുണ്ട്.