വിപ്ലവകരമായ നിയമങ്ങൾക്ക് മദ്രാസ് നിയമനിർമാണ സഭ അടിത്തറയിട്ടു: രാഷ്ട്രപതി
Mail This Article
ചെന്നൈ ∙ ജനാധിപത്യം ശക്തിപ്പെടുത്തുന്നതിനും രാജ്യത്തെ ദുർബല വിഭാഗങ്ങളെ ശാക്തീകരിക്കുന്നതിനും കാരണമായ വിപ്ലവകരമായ നിയമ നിർമാണങ്ങൾക്കു മദ്രാസ് നിയമനിർമാണ സഭ അടിത്തറയിട്ടതായി രാഷ്ട്രപതി റാംനാഥ് കോവിന്ദ്. പഴയ മദ്രാസ് നിയമനിർമാണ സഭയുടെ ശതാബ്ദി ആഘോഷത്തിൽ പങ്കെടുക്കുകയായിരുന്നു രാഷ്ട്രപതി. നിയമസഭാ ഹാളിൽ നടന്ന പരിപാടിയിൽ ഗവർണർ ബൻവാരിലാൽ പുരോഹിത്, മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, സ്പീക്കർ എം.അപ്പാവു എന്നിവർ പങ്കെടുത്തു. 5 ദിവസത്തെ സന്ദർശനത്തിനായി ഇന്നലെ ഉച്ചയ്ക്കാണ് രാഷ്ട്രപതി ചെന്നൈയിലെത്തിയത്.
മുൻ മുഖ്യമന്ത്രി എം.കരുണാനിധിയുടെ ഛായാചിത്രം നിയമസഭാ ഹാളിൽ രാഷ്ട്രപതി അനാഛാദനം ചെയ്തു. ജനക്ഷേമത്തിനു വേണ്ടി കരുണാനിധി തന്റെ ജീവിതം ഉഴിഞ്ഞുവച്ചെന്നും തമിഴ്നാട്ടിൽ തന്റേതായ മുദ്ര പതിപ്പിച്ചെന്നും രാഷ്ട്രപതി പറഞ്ഞു. മാതൃഭാഷയോടായിരുന്നു അദ്ദേഹത്തിന്റെ ആരാധന. ലോകത്തിലെ ഏറ്റവു മഹത്തായതും പുരാതനവുമായ ഭാഷകളിലൊന്നാണ് തമിഴ്. എന്നാൽ, തമിഴിന് ക്ലാസിക്കൽ ഭാഷ എന്ന നിലയിലുള്ള ഔദ്യോഗിക അംഗീകാരം ഉറപ്പാക്കിയത് കരുണാനിധിയാണെന്നും രാഷ്ട്രപതി പറഞ്ഞു. തിരുവള്ളുവരുടെ ചിത്രവും ഒരുകെട്ട് പുസ്തകങ്ങളും പശ്ചാത്തലമാക്കി, ആനപ്രതിമയുടെ തലയിൽ കൈ വച്ചു നില്‍ക്കുന്നതാണ് കരുണാനിധിയുടെ ചിത്രം.
അതേസമയം, നിയമനിർമാണ സഭ നൂറു വർഷം പൂർത്തിയാക്കിയില്ലെന്ന് ആരോപിച്ച് അണ്ണാഡിഎംകെ ചടങ്ങ് ബഹിഷ്കരിച്ചു. 1952ലാണു തമിഴ്നാട് നിയമസഭ നിലവിൽ വന്നതെന്നും 2012ൽ അന്നത്തെ മുഖ്യമന്ത്രി ജെ.ജയലളിത അറുപതാം വാർഷികം സംഘടിപ്പിച്ചിരുന്നുവെന്നും പാർട്ടി വക്താവ് ആർ.എം.ബാബു മുരുകവേൽ പറഞ്ഞു.