കോൺസ്റ്റബിളിന്റെ മുഖത്തടിച്ച മന്ത്രിയുടെ ശിങ്കിടി കുടുങ്ങി
Mail This Article
ചെന്നൈ ∙ മൃഗസംരക്ഷണ വകുപ്പു മന്ത്രി ആർ.അനിത രാധാകൃഷ്ണന്റെ പഴ്സനൽ സ്റ്റാഫ് അംഗം കൃപാകരൻ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന്റെ മുഖത്തടിച്ച സംഭവം വിവാദമായി. നടുറോഡിൽ കാർ നിർത്തി ഗതാഗത തടസ്സമുണ്ടാക്കിയതു ചോദ്യം ചെയ്തതിന് അടിയേറ്റ കോൺസ്റ്റബിൾ മുത്തുകുമാർ തിരുച്ചെന്തൂർ പൊലീസിൽ പരാതി നൽകി. പരാതി പിൻവലിക്കാൻ കൃപാകരൻ ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല.
പാർട്ടി പ്രവർത്തകരുടെയും നേതാക്കളുടെയും അതിരു വിട്ടുള്ള പെരുമാറ്റം വച്ചുപൊറുപ്പിക്കില്ലെന്ന മുഖ്യമന്ത്രിയുടെ കർശന നിർദേശമുള്ളതിനാൽ പ്രശ്നത്തിൽ ഇടപെടാനില്ലെന്നു മന്ത്രിയും നിലപാട് എടുത്തതോടെ തടിയൂരാനുള്ള ശ്രമത്തിലാണ് കൃപാകരൻ . തിരുച്ചെന്തൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനു മുൻപിൽ മുത്തുകുമാർ ഗതാഗതം നിയന്ത്രിക്കുന്നതിനിടെയാണ് സംഭവം.
റോഡിനു നടുവിൽ കാർ നിർത്തി കൃപാകരൻ തൊട്ടടുത്ത ഹോട്ടലിലേക്കു പോയി. ഗതാഗത തടസ്സമുണ്ടായതിനാൽ കാർ മാറ്റിയിടാൻ ഡ്രൈവറോട് കോൺസ്റ്റബിൾ ആവശ്യപ്പെട്ടെങ്കിലും അതനുസരിക്കാൻ ഡ്രൈവർ കൂട്ടാക്കിയില്ല. തുടർന്നു സ്ഥലത്തെത്തിയ കൃപാകരൻ മുത്തുകുമാറിന്റെ മുഖത്തടിക്കുകയായിരുന്നു.