1,000 ബസ് സ്റ്റോപ്പുകളിൽ ശുചിമുറികൾ ഒരുക്കും
Mail This Article
ചെന്നൈ ∙ നഗരത്തിൽ 1,000 ബസ് സ്റ്റോപ്പുകളിൽ ശുചിമുറി സംവിധാനം ഒരുക്കുമെന്ന് കോർപറേഷൻ. ആദ്യഘട്ടത്തിൽ സെയ്ദാപെട്ട്, ഈക്കാട്ടുതങ്ങൾ, റേസ് കോഴ്സ്, അണ്ണാ സ്ക്വയർ, വേളാച്ചേരി വിജയ നഗർ എന്നിവിടങ്ങളിലുള്ള ബസ് സ്റ്റോപ്പുകളിൽ ആയിരിക്കും ശുചിമുറി നിർമിക്കുക. ഈ ബസ് സ്റ്റോപ്പുകളിൽ യാത്രക്കാരുടെ എണ്ണം കൂടുതലായതിനാലാണ് ഇവ തിരഞ്ഞെടുത്തത്. ടി നഗർ, ബ്രോഡ് വേ എന്നീ സ്റ്റാൻഡുകൾ ഒഴികെ നഗരത്തിൽ മറ്റൊരിടത്തും ശുചിമുറികളില്ല.
നഗരത്തിലെ എല്ലാ ബസ് സ്റ്റോപ്പുകളിലും മികച്ച സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്ന് കഴിഞ്ഞ ബജറ്റിൽ സർക്കാർ പ്രഖ്യാപിച്ചിരുന്നു. പൊതു, സ്വകാര്യ പങ്കാളിത്തത്തിലായിരിക്കും 1,000 സ്റ്റോപ്പുകളിലും ശുചിമുറികൾ നിർമിക്കുക. സ്റ്റോപ്പുകളിൽ പരസ്യം അനുവദിച്ച് അതുവഴി വരുമാനം കണ്ടെത്തുകയാണു കോർപറേഷന്റെ ഉദ്ദേശ്യം.
മെട്രോ- എംആർടിഎസ് ലയനം സർക്കാർ പറയുംപോലെ
മെട്രോ റെയിൽ- എംആർടിഎസ്‍ ലയനം സംസ്ഥാന സർക്കാർ നടപടികളെ ആശ്രയിച്ചിരിക്കുമെന്ന് ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ് (സിഎംആർഎൽ). സംസ്ഥാന സർക്കാർ നടപടി ആരംഭിച്ചതിനു ശേഷം മാത്രമേ ലയനവുമായി മുന്നോട്ടു പോകുള്ളൂവെന്ന് സിഎംആർഎൽ അറിയിച്ചു. എംആർടിഎസിന്റെ ഓപ്പറേഷൻസ്, മാനേജ്മെന്റ് എന്നിവ ഏറ്റെടുക്കുന്നതിൽ മാത്രമാണു ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും അറിയിച്ചു. ബീച്ച് മുതൽ വേളാച്ചേരി വരെയും തിരിച്ചുമുള്ള എംആർടിഎസ് സർവീസ് സിഎംആർഎൽ ഏറ്റെടുക്കുന്നതിന് തത്വത്തിൽ ധാരണയായിട്ടുണ്ട്. ലയനം യാഥാർഥ്യമാകുന്നതോടെ എംആർടിഎസ് സർവീസ് നവീകരിക്കുകയും കൂടുതൽ മെച്ചപ്പെട്ട യാത്രാ സൗകര്യം ഒരുക്കുകയും ചെയ്യും.