ഓട്ടോറിക്ഷ മിനിമം നിരക്ക് 50 രൂപയാക്കണമെന്ന് ആവശ്യം
Mail This Article
ചെന്നൈ ∙ ഓട്ടോറിക്ഷകളുടെ മിനിമം നിരക്ക് 50 രൂപയാക്കണമെന്ന് തൊഴിലാളി യൂണിയനുകൾ. നിരക്ക് പുനഃക്രമീകരിക്കാനുള്ള ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ഓട്ടോ തൊഴിലാളി യൂണിയനുകളുമായി അധികൃതർ നടത്തിയ ചർച്ചയിലാണ് ആവശ്യം ഉന്നയിച്ചത്. 2014ൽ ആണ് അവസാനമായി ഓട്ടോ നിരക്ക് നിശ്ചയിച്ചത്.
ഒന്നര കിലോമീറ്ററിന് കുറഞ്ഞത് 25 രൂപയും തുടർന്നുള്ള ഓരോ കിലോമീറ്ററിനും 12 രൂപയുമായാണു നിരക്ക് നിശ്ചയിച്ചിരുന്നത്. മിനിമം നിരക്ക് 50 രൂപയായും തുടർന്നുള്ള ഓരോ കിലോമീറ്ററിനും 25 രൂപയുമാണ് ഓട്ടോ യൂണിയനുകൾ ആവശ്യപ്പെടുന്നത്. ഇന്ധന വിലയും മറ്റു ചെലവുകളും കൂടിയ സാഹചര്യത്തിൽ നിരക്കു വർധന പ്രഖ്യാപിക്കാൻ സർക്കാരിനു നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളി സംഘടനകൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
തൊഴിലാളി സംഘടനകളും ഉപഭോക്താക്കളുമായി കൂടിയാലോചിച്ച് നിരക്കുകൾ നിശ്ചയിക്കാൻ കോടതി നിർദേശിച്ചതിനെ തുടർന്നാണ് ഗതാഗത വകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ യോഗം സംഘടിപ്പിച്ചത്. യൂണിയനുകളുടെയും ഉപഭോക്താക്കളുടെയും പ്രതിനിധികൾ ഉന്നയിച്ച അഭിപ്രായങ്ങൾ അടങ്ങുന്ന റിപ്പോർട്ട് മുഖ്യമന്ത്രിക്കു കൈമാറിയതായി അധികൃതർ പറഞ്ഞു.