ഫെഡ് ബാങ്കിലെ കവർച്ച പൊലീസ് ഇൻസ്പെക്ടർ കസ്റ്റഡിയിൽ
Mail This Article
ചെന്നൈ ∙ അറുമ്പാക്കത്തെ ഫെഡ് ബാങ്ക് ശാഖയിൽ നിന്ന് 20 കോടിയോളം രൂപ മൂല്യമുള്ള സ്വർണം കവർന്ന സംഭവത്തിനു പിന്നിൽ പൊലീസ് ഇൻസ്പെക്ടറും. കൊള്ള നടത്തിയ സംഘം കവർന്ന സ്വർണത്തിന്റെ ഒരു ഭാഗം അച്ചരപ്പാക്കം പൊലീസ് ഇൻസ്പെക്ടർ അമൽ രാജിന്റെ വീട്ടിൽ നിന്നു കണ്ടെത്തി. പിന്നാലെ പ്രത്യേക അന്വേഷണം സംഘം ഇയാളെ കസ്റ്റഡിയിലെടുത്തു. ബാങ്ക് കവർച്ചയിലെ മുഖ്യപ്രതികളിലൊരാളായ സന്തോഷിന്റെ ബന്ധു കൂടിയാണ് അമൽരാജ്. ഇയാളുടെ വീട്ടിൽ നിന്ന് മൂന്നര കിലോ സ്വർണമാണു കണ്ടെത്തിയത്.
31.7 കിലോ സ്വർണാഭരണങ്ങളാണു കഴിഞ്ഞ 13നു ഫെഡ് ബാങ്ക് ശാഖയിൽ നിന്നു ജീവനക്കാരൻ അടക്കം 7 അംഗ സംഘം കവർന്നത്. പ്രതികളുമായി അമൽരാജിന് അടുത്ത ബന്ധമുണ്ടെന്ന വിവരം പുറത്തു വന്നതോടെയാണ് ഇയാളുടെ വീട്ടിൽ പരിശോധന നടത്തിയത്. ഇയാൾക്കെതിരെ വകുപ്പുതല നടപടികളും ആരംഭിച്ചു. കോയമ്പത്തൂരിൽ ഒളിവിൽ കഴിഞ്ഞിരുന്ന സൂര്യ എന്ന പ്രതിയെയും അറസ്റ്റ് ചെയ്തു. ഇതോടെ മുഖ്യസൂത്രധാരനായ മുരുകൻ അടക്കം 5 പേരാണു നിലവിൽ അറസ്റ്റിലായത്.