ADVERTISEMENT

ചെന്നൈ ∙ വിശ്രമത്തിനും വ്യായാമത്തിനും മാനസികോല്ലാസത്തിനും മറീനയിൽ എത്തുന്നവർക്ക് ഇന്റർനെറ്റിലെ ഇഷ്ടസൈറ്റുകൾ സൗജന്യമായി സന്ദർശിക്കാൻ സൗകര്യമൊരുങ്ങുന്നു. മറീന ബീച്ചിൽ സൗജന്യ വൈഫൈ സേവനം ഏർപ്പെടുത്തുന്നതു സംബന്ധിച്ച് കോർപറേഷൻ അധികൃതരും ടെലികോം കമ്പനികളുമായി ചർച്ചകൾ ആരംഭിച്ചു. മേയർ ആർ.പ്രിയയും ഡപ്യൂട്ടി മേയർ മഹേഷ് കുമാറും കോർപറേഷൻ കമ്മിഷണർ ഗഗൻദീപ് സിങ് ബേദിയും ചർച്ചകളിൽ പങ്കെടുത്തതായി അധികൃതർ പറഞ്ഞു.

ചർച്ചകൾ ആദ്യ ഘട്ടത്തിലാണെന്നും ചെലവുകളും മറ്റ് സാങ്കേതികവശങ്ങളും സംബന്ധിച്ചുള്ള ധാരണകളിൽ എത്തുന്നതോടെ വൈഫൈ തൂണുകൾ സ്ഥാപിക്കുന്നത് അടക്കമുള്ള നടപടികളിലേക്കു നീങ്ങുമെന്ന് അധികൃതർ പറഞ്ഞു. ഓരോ ദിവസവും നിശ്ചിത സമയം സൗജന്യമായി വൈഫൈ ഉപയോഗിക്കാൻ മറീനയിലെത്തുന്ന സന്ദർശകർക്ക് സാധിക്കും. ഹോട്സ്പോട്ടുകൾ സ്ഥാപിച്ചു കഴി‍ഞ്ഞാൽ വൺ ടൈം പാസ്‌വേഡ് (ഒടിപി) വഴി ഇന്റർനെറ്റ് സേവനങ്ങൾ സൗജന്യമായി ഉപയോഗിക്കാം.

ചെപ്പോക്കിലും ട്രിപ്ലിക്കേനിലുമുണ്ട്

മറീനയോടു ചേർന്നു കിടക്കുന്ന ചെപ്പോക്ക്, ട്രിപ്ലിക്കേൻ പ്രദേശങ്ങളിൽ നിലവിൽ ‍സൗജന്യ വൈഫൈ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ചെപ്പോക്ക് നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംഎൽഎയായ ഉദയനിധി സ്റ്റാലിൻ മുൻകയ്യെടുത്ത് 22 സ്ഥലങ്ങളിലായി 40 വൈഫൈ തൂണുകളാണ് സ്ഥാപിച്ചിട്ടുള്ളത്.

ഐസ്ഹൗസ് ജംക്‌ഷൻ, മേയ് ഡേ പാർക്ക്, അണ്ണാ സ്റ്റാച്യു ജംക്‌ഷൻ, രത്ന കഫേ ജംക്‌ഷൻ, ലോയ്ഡ്സ് കോളനി പാർക്ക്, റോയപ്പേട്ട ക്ലോക്ക് ടവർ (10 തൂണുകൾ), അമീർ മഹൽ ക്രിക്കറ്റ് മൈതാനം, പാർഥസാരഥി അമ്പലം, റോയപ്പേട്ട ആശുപത്രി തുടങ്ങിയ സ്ഥലങ്ങളിലാണ് ഹോട്സ്പോട്ടുകൾ സ്ഥാപിച്ചിട്ടുള്ളത്. ഒരു തവണ കണക്‌ഷൻ ലഭിച്ചാൽ 45 മിനിറ്റ് സമയം സൗജന്യമായി വൈഫൈ ഉപയോഗിക്കാൻ സാധിക്കും. വൈഫൈ ലഭിക്കുന്ന പ്രദേശത്ത് എത്തി നെറ്റ്‌വർക്കിൽ ‍പ്രവേശിക്കാൻ ശ്രമിക്കുന്നവർ ഫോണിൽ ലഭിക്കുന്ന ഒടിപി നൽകുന്നതോടെ കണക്‌ഷൻ പ്രവർത്തനക്ഷമമാകും.

റെയിൽവേ സ്റ്റേഷനുകളിൽ ആർസിടിസി വൈഫൈ

നഗരത്തിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ ഐആർസിടിസിയുടെ റെയിൽവയർ വൈഫൈ ലഭ്യമാണ്. സെൻട്രൽ, എഗ്‌മൂർ, ബീച്ച്, മാമ്പലം, താംബരം, തിരുവള്ളൂർ സ്റ്റേഷനുകളിൽ റെയിൽവയർ വഴിയുള്ള ഇന്റർനെറ്റ് കണക്‌ഷൻ സൗജന്യമായി ലഭിക്കും.മെട്രോ സ്റ്റേഷനുകളിൽ വൈഫൈ ഏർപ്പെടുത്താനുള്ള പദ്ധതി ഉടൻ പൂർത്തിയാകുമെന്നാണ് കരുതപ്പെടുന്നത്. മെട്രോ റെയിലിന്റെ ഭൂഗർഭ പാതയിൽ മൊബൈൽ ‍നെറ്റ്‌വർക്കുകൾ ലഭിക്കാത്തത് യാത്രക്കാർക്ക് വലിയ അസൗകര്യമാകുന്നുണ്ട്.

സൗജന്യ വൈഫൈ പദ്ധതി നടപ്പാക്കാനുള്ള ശ്രമങ്ങൾ 2020ൽ ആരംഭിച്ചതാണെങ്കിലും കോവിഡ് വ്യാപനത്തെ തുടർന്ന് പാതി വഴിയിൽ ‍മുടങ്ങുകയായിരുന്നു. കോവിഡ് നിയന്ത്രണ വിധേയമാകുകയും യാത്രക്കാരുടെ എണ്ണം പൂർവ സ്ഥിതിയിലേക്ക് ഉയരുകയും ചെയ്തതോടെ നെറ്റ്‌വർക്കിനായുള്ള ആവശ്യം ശക്തമായിട്ടുണ്ട്. 24 കിലോമീറ്റർ നീളുന്ന ഭൂഗർഭ പാതയിൽ ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ സ്ഥാപിക്കുന്നതടക്കമുള്ള പ്രവർത്തനങ്ങളുടെ കാലതാമസമാണ് മെട്രോയിൽ വൈഫൈ, ഫോൺ സേവനങ്ങൾ ഏർപ്പെടുത്തുന്നത് വൈകാൻ കാരണമെന്ന് അധികൃതർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com