അപ്രതീക്ഷിത മഴ; ഗതാഗതക്കുരുക്ക്
Mail This Article
ചെന്നൈ ∙ മണിക്കൂറുകളോളം പെയ്ത കനത്ത മഴയിൽ കുടുങ്ങി നഗരം. ഇടിയോടുകൂടിയ ശക്തമായ മഴയാണ് ചെന്നൈയിലെ വിവിധ ഭാഗങ്ങളിൽ ബുധനാഴ്ച വൈകിട്ട് പെയ്തത്. അപ്രതീക്ഷിതമായി പെയ്ത മഴയിൽ നുങ്കംപാക്കം, ടി നഗർ, ഗിണ്ടി, കെകെ നഗർ, വടപളനി, അണ്ണാനഗർ, കോയമ്പേട്, തൊരൈപ്പാക്കം, ഷോളിങ്കനല്ലൂർ, മുഗപ്പെയർ തുടങ്ങി മിക്ക മേഖലകളിലും റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. കഴിഞ്ഞ വർഷത്തെ വെള്ളപ്പൊക്കത്തെ തുടർന്ന് ആരംഭിച്ച മഴവെള്ള ഓടകളുടെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാകാത്തത് യാത്രാ ദുരിതം കൂട്ടി.
വൈകിട്ടത്തെ തിരക്കേറിയ സമയത്ത് പ്രധാന റോഡുകളിലെല്ലാം കനത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. കനത്ത മഴ ചെന്നൈ വിമാനത്താവളത്തിന്റെ പ്രവർത്തനത്തെയും ബാധിച്ചു. തിരുച്ചിറപ്പള്ളി, പുണെ, കൊൽക്കത്ത, ഡൽഹി, ബെംഗളൂരു തുടങ്ങിയ സ്ഥലങ്ങളിൽ നിന്നെത്തിയ 6 വിമാനങ്ങൾ ലാൻഡ് ചെയ്യാൻ ഒരു മണിക്കൂറിലധികം വൈകി. ചെന്നൈയിൽ നിന്നു പുറപ്പെടേണ്ടിയിരുന്ന 7 വിമാനങ്ങളും വൈകിയാണ് യാത്ര ആരംഭിച്ചത്. ആന്ധ്ര തീരത്ത് നിലകൊള്ളുന്ന ചക്രവാത ചുഴിയുടെ പ്രഭാവത്തിൽ അടുത്ത 2 ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. കാഞ്ചീപുരവും ചെങ്കൽപെട്ടും ഉൾപ്പെടെ തമിഴ്നാട്ടിലെ 10 ജില്ലകളിൽ ഇടിയോടു കൂടിയ കനത്ത മഴ പെയ്യുമെന്നാണ് അറിയിപ്പ്.