ADVERTISEMENT

ചെന്നൈ ∙ ഹൗസിങ് ആൻഡ് അർബൻ അഫയേഴ്‌സ് മന്ത്രാലയം 3 വർഷം മുൻപു പുറത്തിറക്കിയ നാഷനൽ കോമൺ മൊബിലിറ്റി കാർഡുകൾ അടുത്ത മാസം മുതൽ മെട്രോ  യാത്രക്കാരുടെ കയ്യിലെത്തും. വ്യത്യസ്ത നഗരങ്ങളിലെ യാത്രയ്ക്കും ഷോപ്പിങ്ങിനും പാർക്കിങ് ഫീ അടയ്ക്കാനും ഉൾപ്പെടെ ഈ ഒറ്റ കാർഡു കൊണ്ടു സാധിക്കും. ഡിസംബർ അവസാനത്തോടെ ഇത് ചെന്നൈയിൽ അവതരിപ്പിക്കുമെന്നു മെട്രോ അധികൃതർ വ്യക്തമാക്കി. 

എല്ലാ ഗേറ്റുകളിലും നാഷനൽ കോമൺ മൊബിലിറ്റി കാർഡിന്റെയും ക്യുആർ കോഡ് ടിക്കറ്റ് എന്നിവയുടെയും ഉപയോഗം സുഗമമാക്കുന്നതിന് വാഷർമെൻപെട്ട് മുതൽ വിംകോ നഗർ വരെയുള്ള ഒന്നാം ഘട്ട വിപുലീകരണ ശൃംഖലയിലെ ഓട്ടമാറ്റിക് ഫെയർ കളക്​ഷൻ (എഎഫ്‌സി) ഗേറ്റുകൾ മെട്രോ അധികൃതർ ഉടൻ പുനഃക്രമീകരിക്കും. അടുത്ത ഘട്ടത്തിൽ സബർബൻ ട്രെയിനുകൾ, എം‌ടി‌സി ബസ് തുടങ്ങിയ മറ്റ് സംവിധാനങ്ങളും കാർഡ് ഉപയോഗിക്കാൻ കഴിയും.

സ്റ്റോപ്  എത്തും മുൻപേ വിളിച്ചറിയിക്കും

100 മീറ്റർ വരെ മുന്നിലുള്ള ബസ് സ്റ്റോപ്പുകളുടെ പേര് അനൗൺസ് ചെയ്യുന്ന പുതിയ സൗകര്യം 150 ചെന്നൈ സിറ്റി ബസുകളിൽ നിലവിൽ വന്നു. ചെന്നൈ മുനിസിപ്പൽ ട്രാൻസ്‌പോർട്ട് കോർപറേഷൻ ബസുകളിൽ, ജിയോ മോഡേൺ ഓട്ടമാറ്റിക് നോട്ടിഫിക്കേഷനിലൂടെ യാത്രക്കാർക്ക് ബസ് സ്റ്റോപ്പുകളുടെ പേരുകൾ മുൻകൂട്ടി ഇനി അറിയാം. അടുത്ത ബസ് സ്റ്റോപ്പ് എത്തുന്നതിന് 100 മീറ്റർ മുൻപ് തമിഴിലും ഇംഗ്ലിഷിലും സ്റ്റോപ്പിന്റെ പേര് അനൗൺസ് ചെയ്യും.

യാത്രക്കാർക്ക് ഇറങ്ങേണ്ട ബസ് സ്റ്റോപ്പ് കൃത്യമായി മനസ്സിലാക്കാനും നഗരയാത്ര സുഗമമാക്കാനും ഇതുവഴി കഴിയും.കാഴ്ച വൈകല്യമുള്ളവർക്കും മുതിർന്ന പൗരന്മാർക്കും നഗരത്തിന് പുറത്തുള്ള യാത്രക്കാർക്കും വളരെയധികം പ്രയോജനപ്പെടുന്ന തരത്തിലാണ് ഈ ഓട്ടമാറ്റിക് ശബ്ദ അറിയിപ്പ് രൂപകൽപന ചെയ്തിരിക്കുന്നത്. ഗതാഗത മന്ത്രി ശിവശങ്കറിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ഉദയനിധി സ്റ്റാലിൻ എംഎൽഎ ബസുകളുടെ ഫ്ലാഗ് ഓഫ് നിർവഹിച്ചു. അധികമായി 1000 ബസുകളിൽക്കൂടി ഇതു വ്യാപിപ്പിക്കാനാണു തീരുമാനം. 

സൗജന്യയാത്ര : വനിതകൾക്ക് ലാഭം 888 രൂപ 

വനിതകൾക്കു സൗജന്യ ബസ് യാത്ര ഏർപ്പെടുത്തിയതു വഴി പ്രതിമാസം ശരാശരി 888 രൂപ വരെ വനിതകൾക്കു ലാഭിക്കാൻ കഴിയുന്നുണ്ടെന്ന് സംസ്ഥാന ആസൂത്രണ കമ്മിഷൻ റിപ്പോർട്ട്. നാഗപട്ടണം, മധുര, തിരുപ്പൂർ എന്നിവിടങ്ങളിൽ നടത്തിയ പഠനത്തിലാണു കണ്ടെത്തൽ.വിവിധ തൊഴിൽ വിഭാഗങ്ങളിലുള്ള സമ്പാദ്യം പ്രതിമാസം 756 രൂപ മുതൽ 1,012 രൂപ വരെയാണ് എന്നും റിപ്പോർട്ടിലുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com