ADVERTISEMENT

ചെന്നൈ ∙ മുൻ മുഖ്യമന്ത്രി ജയലളിതയുടെ ചരമവാർഷിക ദിനത്തിൽ പലതായി തിരിഞ്ഞ് പുഷ്പാർച്ചനയും പ്രതി‍ജ്ഞ ചൊല്ലലും നടത്തി അണ്ണാഡിഎംകെ നേതാക്കൾ. പരസ്പരമുള്ള അധികാര തർക്കത്തിൽ അടിതെറ്റി നിൽക്കുന്ന പാർട്ടി ജയയുടെചരമദിനം വെവ്വേറെ ആചരിക്കുന്നതും പാർട്ടി ചരിത്രത്തിൽ ആദ്യം. പാർട്ടി ഇടക്കാല ജനറൽ സെക്രട്ടറിയും പ്രതിപക്ഷ നേതാവുമായ എടപ്പാടി കെ.പളനിസാമി ഒട്ടേറെ അനുയായികൾക്കൊപ്പമെത്തിയാണ് മറീനയിലെ ജയയുടെ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തിയത്. 

പുഷ്പാർച്ചന നടത്തുന്ന ഒ.പനീർസെൽവവും സംഘവും.

പാർട്ടിയെ പഴയ പ്രതാപത്തിൽ തിരിച്ചെത്തിക്കുമെന്നും മഹാസഖ്യം രൂപീകരിച്ച് ലോക്സഭാ തിരഞ്ഞെടുപ്പിൽ വൻ വിജയം നേടുമെന്നുമായിരുന്നു എടപ്പാടിയുടെ പ്രതിജ്ഞ. പാർട്ടിയിലെ സ്വേച്ഛാധിപത്യം അവസാനിപ്പിച്ച് ജയലളിതയുടെ കാലത്തിനു സമാനമായ ഭരണം പുനഃസ്ഥാപിക്കുമെന്ന പ്രതിജ്ഞയോടെയാണ് ഒ.പനീർസെൽവവും സംഘവും മറീനയിലെത്തിയത്.

chennai-shasikala
ജയ സ്മാരകത്തിലെത്തിയ വി.കെ.ശശികലയ്ക്കു സമീപം മുദ്രാവാക്യം വിളിക്കുന്ന അനുയായി

തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കാത്ത ഡിഎംകെ സർക്കാരിനെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തുറന്നു കാട്ടുമെന്ന് അമ്മ മക്കൾ മുന്നേറ്റ കഴകം അധ്യക്ഷൻ ടി.ടി.വി.ദിനകരനും പുഷ്പാർച്ചന നടത്തി പ്രതിജ്ഞ ചെയ്തു. എന്നാൽ കാര്യമായ ബഹളങ്ങളില്ലാതെയാണ് മുൻ ഇടക്കാല ജനറൽ സെക്രട്ടറി വി.കെ.ശശികല മറീനയിലെത്തിയത്. പുഷ്പാർച്ചനയും പ്രാർഥനയും നടത്തി മടങ്ങി. നേതാക്കളെക്കൂടാതെ സാധാരണക്കാരായ പാർട്ടി പ്രവർത്തകർ ജയയ്ക്ക് ആദരാഞ്ജലികളുമായി മറീനയിലെത്തി.

chennai-party-workers
ജയ സ്മാരകത്തിനു സമീപമെത്തിയ പാർട്ടി പ്രവർത്തകർ കര‍ഞ്ഞു കൊണ്ടു മുദ്രാവാക്യം വിളിക്കുന്നു.

പലരും ‘അമ്മാ..’യെന്നു വിളിച്ചു വാവിട്ടു കരഞ്ഞു. ജയയെക്കുറിച്ചുള്ള പാട്ടുകളും പലരും അവതരിപ്പിച്ചു. ഇതിനിടെ, ചരമവാർഷികാചരണം ഡിസംബർ 4ലേക്കു മാറ്റണമെന്ന ആവശ്യമായി പാർട്ടി മുൻ എംപി കെ.സി.പളനിസാമി രംഗത്തെത്തി. ജയയുടെ മരണം അന്വേഷിച്ച ആറുമുഖസ്വാമി കമ്മിഷൻ ജയ 4നു തന്നെ മരിച്ചെന്നു കണ്ടെത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com