ADVERTISEMENT

ചെന്നൈ ∙ ആകാശത്തോളം തലപ്പൊക്കമുള്ള കെട്ടിടങ്ങൾ നഗരത്തിൽ തഴച്ചു വളരുമ്പോഴും കെട്ടിടങ്ങളുടെ സുരക്ഷ സംബന്ധിച്ച് ആശങ്ക വർധിക്കുന്നു.  അണ്ണാ ശാലയിൽ ഉപയോഗ ശൂന്യമായ കെട്ടിടം പൊളിച്ചു നീക്കുന്നതിനിടെ ഇന്നലെ യുവതി മരിച്ച സംഭവം സുരക്ഷയെ കുറിച്ചു കൂടുതൽ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. കാലപ്പഴക്കമുള്ള കെട്ടിടങ്ങൾ ഇടിഞ്ഞു വീണും തീപിടിച്ചും ചില അപകടങ്ങൾ ചെന്നൈയിൽ നേരത്തേയും സംഭവിച്ചിട്ടുണ്ട്. പലപ്പോഴും അപകടങ്ങൾ തലനാരിഴയ്ക്ക് ഒഴിവായെന്നു മാത്രം.

നെ‍ഞ്ചിടിപ്പിക്കുന്ന സംഭവങ്ങൾ

ജനത്തിരക്കേറിയ മിന്റ് സ്ട്രീറ്റിൽ 100 വർഷത്തോളം പഴക്കമുള്ള കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്ന് 2 പേർ കൊല്ലപ്പെട്ടത് അടുത്തിടെയാണ്. 2 പേർക്കു പരുക്കേൽക്കുകയും ചെയ്തു. കെട്ടിടം പൊളിച്ചു മാറ്റുന്നതിനായി അതിലെ താമസക്കാർക്കും കടയുടമകൾക്കും നേരത്തേ നോട്ടിസ് നൽകിയിരുന്നു. നഗരത്തിൽ ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്ന സ്ഥലങ്ങളിലൊന്നാണ് മിന്റ് സ്ട്രീറ്റ്. അപകടം രാത്രിയായതിനാലാണു കൂടുതൽ പേരെ ബാധിക്കാതിരുന്നത്.

തിരുവൊട്ടിയൂരിൽ അർബൻ ഹാബിറ്റാറ്റ് ഡവലപ്മെന്റ് ബോർഡിന്റെ കീഴിലുള്ള ഒരു വിഭാഗം അപ്പാർട്മെന്റ് കെട്ടിടം കഴിഞ്ഞ ഡിസംബറിൽ തകർന്നു വീണിരുന്നു.തലേ ദിവസം രാത്രി വീടുകളിൽ വിള്ളൽ കണ്ടതിനെ തുടർന്ന് താമസക്കാരായ 24 കുടുംബങ്ങളെയും അടിയന്തരമായി മാറ്റിപ്പാർപ്പിച്ചിരുന്നതിനാൽ വൻ അപകടം ഒഴിവായി. 

 ഇടയ്ക്കിടെ ഉണ്ടാകുന്ന തീപിടിത്തം നഗരത്തിൽ മറ്റൊരു ഭീഷണിയായി മാറുന്നുണ്ട്. കഴിഞ്ഞ നവംബറിൽ താംബരത്ത് കടയിൽ തീപിടിച്ച് 38 വയസ്സുകാരി മരിച്ചിരുന്നു. 2 പേർക്കു ഗുരുതരമായി പൊള്ളലേറ്റു. നഗര ഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന കെട്ടിടങ്ങളിലും നേരത്തേ തീപിടിച്ചിരുന്നു. ഷോർട്ട് സർക്യൂട്ട് മൂലമാണു മിക്കയിടങ്ങളിലും ദുരന്തങ്ങൾ സംഭവിക്കുന്നത്. 

നഗരത്തിൽ ഇടയ്ക്കിടെ ഉണ്ടാകുന്ന ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷ വർധിപ്പിക്കുമെന്ന് ഫയർ സർവീസ് വിഭാഗം അറിയിച്ചിട്ടുണ്ട്. വലിയ കെട്ടിടങ്ങൾക്കു നിരാക്ഷേപ പത്രം നൽകുമ്പോൾ സുതാര്യത ഉറപ്പാക്കാനാണു ഫയർ സർവീസ് ഡിജിപിയുടെ നിർദേശം. കൃത്യമായ പരിശോധനകൾ നടത്തിയ അപകട സാഹചര്യമില്ലെന്ന് ഉറപ്പാക്കിയ ശേഷമായിരിക്കും വേണ്ട അനുമതികൾ നൽകുക.

 നടന്നുപോകുന്നതിനിടെ കെട്ടിടത്തിന്റെ  ചുറ്റുമതിൽ വീണ് യുവതി മരിച്ചു

ചെന്നൈ ∙ നഗരമധ്യത്തിൽ പൊളിച്ചു കൊണ്ടിരുന്ന കെട്ടിടത്തിന്റെ ചുറ്റുമതിൽ പൊളിഞ്ഞു ശരീരത്തിൽ പതിച്ച് യുവതിക്കു ദാരുണാന്ത്യം. സ്വകാര്യ ഐടി കമ്പനി ജീവനക്കാരി മധുര ജില്ലയിലെ ഉസിലംപട്ടി സ്വദേശിനി എം.പത്മപ്രിയ (22)യാണ് തൗസന്റ് ലൈറ്റ്സിലുണ്ടായ അപകടത്തിൽ മരിച്ചത്. 

 പമ്മലിലെ ബന്ധുവീട്ടിലായിരുന്നു യുവതിയുടെ താമസം. ഇന്നലെ രാവിലെ മെട്രോയിൽ തൗസന്റ് ലൈറ്റ് സ്റ്റേഷനിലെത്തി. തുടർന്നു ഗ്രീസ് റോഡിലെ ഓഫിസിലേക്കു സഹപ്രവർത്തകനൊപ്പം നടന്നു പോകവേ അണ്ണാശാലയിൽ പൊളിച്ചു കൊണ്ടിരുന്ന കെട്ടിടത്തിന്റെ മതിൽ ഇടിഞ്ഞു വീഴുകയായിരുന്നു. മണ്ണുമാന്തിയന്ത്രം പ്രവർത്തിച്ചു കൊണ്ടിരുന്നതിനാൽ അതിന്റെ കുലുക്കം മൂലമാണു മതിൽ പൊളിഞ്ഞതെന്നു പൊലീസ് പറഞ്ഞു. പ്രിയ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി. വഴിയാത്രക്കാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

  തുടർന്നു ഫയർ ആൻഡ് റെസ്ക്യൂ സേനാംഗങ്ങളും തൗസൻഡ് ലൈറ്റ് പൊലീസ് സ്റ്റേഷനിലെ സംഘവും സ്ഥലത്തെത്തി. അഗ്നിശമന സേനാംഗങ്ങൾ അരമണിക്കൂറിനുള്ളിൽ അവശിഷ്ടങ്ങൾ നീക്കം ചെയ്തു. യുവതിയെ ഉടൻ റോയപ്പേട്ട സർക്കാർ ആശുപത്രിയിൽ എത്തുമ്പോഴേക്കും മരിച്ചു. തൗസന്റ് ലൈറ്റ് പൊലീസ് കേസെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com