ചെന്നൈ ∙ കോർപറേഷനെ ത്രീ-സ്റ്റാർ നിലവാരത്തിലുള്ള മാലിന്യ രഹിത നഗരമാക്കാൻ അന്തിമ പ്രമേയം പാസാക്കി കൗൺസിൽ യോഗം. ഇതിനായി കൂടുതൽ ഉദ്യോഗസ്ഥരെ നിയമിച്ച് മാലിന്യ നീക്കം വേഗത്തിലാക്കും.
മാലിന്യ സംസ്കരണത്തിനു പുതിയ മാതൃക പരീക്ഷിക്കുന്നതിനൊപ്പം വെളിയിട വിസർജനം പൂർണമായും ഇല്ലാതാക്കാനുള്ള നടപടികളും സ്വീകരിക്കാൻ മേയർ ആർ.പ്രിയയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. അതേ സമയം, തമിഴ്നാട് ഗവർണറെ ഇംപീച്ച് ചെയ്യണമെന്ന പ്രമേയം പാസാക്കണമെന്ന ആവശ്യത്തിൽ നിയമോപദേശം സ്വീകരിച്ച് തീരുമാനമെടുക്കുമെന്ന് മേയർ ആർ.പ്രിയ അറിയിച്ചു.
ഡിഎംകെ സർക്കാരിന്റെ നയങ്ങൾക്കു വിരുദ്ധമായുള്ള നിലപാടുകൾ ഗവർണർ തുടരുന്ന സാഹചര്യത്തിലാണു നീക്കം. അനുകൂലമായ നിയമോപദേശം ലഭിച്ചാൽ അടുത്ത മാസം യോഗത്തിൽ പ്രമേയം പാസാക്കുമെന്ന് പറഞ്ഞു. കോർപറേഷൻ കൗൺസിലർമാർക്ക് മാസശമ്പളം നൽകണമെന്ന ആവശ്യം സർക്കാരിന്റെ പരിഗണനയിലാണെന്ന് ഡപ്യൂട്ടി മേയർ മഹേഷ് കുമാർ പറഞ്ഞു.
യോഗം 2 മണിക്കൂറിലധികം ഇടവേളയില്ലാതെ തുടരുന്നതിനിടെയാണ് 14-ാം ഡിവിഷനിലെ ഡിഎംകെ അംഗം എം.പി.ഭാനുമതി ബോധരഹിതയായത്. ഉടൻ തന്നെ നഴ്‌സ് പ്രാഥമിക ചികിത്സ നൽകിയ ശേഷം രാജീവ് ഗാന്ധി സർക്കാർ ആശുപത്രിയിലേക്കു മാറ്റി. തുടർന്നാണ് യോഗം കൗൺസിൽ പ്രമേയങ്ങൾ പാസാക്കിയത്.