25 വർഷത്തിനു ശേഷം ചെത്പെട്ടിൽ കഥകളിയാരവം
Mail This Article
ചെന്നൈ ∙ 25 വർഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും കഥകളി അവതരണത്തിനു വേദിയായി ചെത്പെട്ട് മലയാളി ക്ലബ്. രാജ്യാന്തര തലത്തിൽ പ്രശസ്തയും അമേരിക്കയിൽ ഉദ്യോഗസ്ഥയുമായ രജനി പ്രദീപ് മേനോൻ ആണ് ക്ലബ്ബിന്റെ വേദിയിൽ കഥകളിയുമായെത്തിയത്. പൂതനാമോക്ഷമായിരുന്നു കഥ. ക്ലബ്ബിന്റെ ശതവാർഷികത്തോട് അനുബന്ധിച്ച് 1998ലാണ് അവസാനമായി ഇവിടെ കഥകളി അവതരിപ്പിച്ചതെന്ന് ക്ലബ് ഭാരവാഹികൾ പറഞ്ഞു.
ശ്രീകൃഷ്ണനെ വധിക്കാനുള്ള കംസന്റെ ആജ്ഞ നടപ്പാക്കാൻ ലളിതയായി വേഷം മാറിയെത്തുന്ന പൂതനയുടെ ആത്മസംഘർഷൾ, മുലയിൽ വിഷം പുരട്ടി കൊലപ്പെടുത്താനുള്ള ശ്രമത്തിനൊടുവിൽ മുലപ്പാലിനും വിഷത്തിനുമൊപ്പം പൂതനയുടെ ജീവശ്വാസം കൂടി വലിച്ചെടുക്കുന്ന കൃഷ്ണന്റെ പ്രവ്യത്തി, ഇതിലൂടെ മോക്ഷം പ്രാപിക്കുന്ന രാക്ഷസിയുടെ അന്ത്യരംഗം തുടങ്ങിയവയെല്ലാം കഥകളി ഭാഷയിലൂടെ മനോഹരമായി അവതരിപ്പിച്ച് നിറഞ്ഞ സദസ്സിനെ കയ്യിലെടുക്കാൻ രജനിക്കു കഴിഞ്ഞു.
അന്തരിച്ച കലാമണ്ഡലം ഗോപാലകൃഷ്ണന്റെ കീഴിൽ 9 വയസ്സ് മുതൽ കഥകളി പരിശീലിച്ച രജനി പിന്നീട് കീഴ്പടം കുമാരൻ നായർ, കലാമണ്ഡലം രാമൻകുട്ടി നായർ എന്നിവരുടെ കീഴിലും ശിക്ഷണം നേടി. 1987 ലെ പട്ടിക്കാംതൊടി സ്മാരക പുരസ്കാരവും നേടിയിട്ടുണ്ട്. കലാമണ്ഡലം ആദിത്യനാണ് ഇപ്പോഴത്തെ ഗുരു. 'ഓൾ ഫീമെയിൽ കഥകളി ട്രിപ്പ് ഓഫ് കേരള ' എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ നിരവധി വേദികളിൽ കഥകളി അവതരിപ്പിച്ച രജനി ആരംഭിച്ച 'നാട്യ വേദി കഥകളി ആർട്ട് ഓർഗനൈസേഷൻ വിദേശ രാജ്യങ്ങളിലടക്കം പ്രവർത്തിക്കുന്നു.