ADVERTISEMENT

ചെന്നൈ ∙ വന്ദേ ഭാരതിന്റെ കടന്നുവരവോടെ ബെംഗളൂരുവിലേക്കുള്ള ട്രെയിൻ യാത്രയിൽ വലിയ മാറ്റങ്ങൾ വന്നതിനു പിന്നാലെ യാത്രാ സമയം വീണ്ടും കുറയ്ക്കാനുള്ള നടപടികളുമായി ദക്ഷിണ റെയിൽവേ. ജൂലൈയോടെ വന്ദേ ഭാരത് ട്രെയിനിന്റെ യാത്രാ സമയത്തിൽ 30 മിനിറ്റിന്റെ കുറവുണ്ടാകും. നിലവിലുള്ള നാലര മണിക്കൂർ യാത്രാ സമയം ഇതോടെ നാലായി കുറയും. 

കേന്ദ്ര ബജറ്റിൽ സംസ്ഥാനത്തെ റെയിൽവേ വികസനത്തിനായി 6,000ലേറെ കോടി രൂപയാണ് അനുവദിച്ചത്. ഇതിനു പുറമേ, ചെന്നൈ–ആർക്കോണം റൂട്ടിലെ സബേർബൻ ട്രെയിനുകളിൽ തിരക്ക് കുറയ്ക്കുന്നതിന് കൂടുതൽ കോച്ചുകളുള്ള ട്രെയിനുകൾ ഏർപ്പെടുത്താൻ തീരുമാനിച്ചതോടെ വലിയ വികസനമാണു ട്രെയിൻ ഗതാഗതവുമായി ബന്ധപ്പെട്ട് അണിയറയിൽ ഒരുങ്ങുന്നത്.

വേഗം കൂട്ടാൻ വന്ദേ ഭാരത്

പാതകളിൽ വേഗം വർധിപ്പിക്കുന്ന നടപടികൾ ഏതാനും മാസങ്ങൾക്കകം പൂർത്തിയാക്കുമെന്നും തുടർന്നു ട്രെയിനിന്റെ വേഗം വർധിപ്പിക്കാനാകുമെന്നും ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ.സിങ് പറഞ്ഞു. ചെന്നൈയിൽ നിന്നു ജോലാർപെട്ട് വരെയാണു പ്രവൃത്തികൾ നടക്കുന്നത്. ആർക്കോണം വരെയുള്ള ജോലികൾ ഇതിനകം പൂർത്തിയായി. ആർക്കോണം–ജോലാർപെട്ട് ഭാഗത്തെ ജോലികൾ മേയോടെ പൂർത്തിയാകുമെന്നാണു കരുതുന്നത്. നടപടികളെല്ലാം പൂർത്തിയാക്കി ജൂലൈയോടെ 130 കി.മീ വേഗത്തിൽ ട്രെയിൻ ഓടിക്കാമെന്നാണ് ദക്ഷിണ റെയിൽവേയുടെ പ്രതീക്ഷ. 

പുലർച്ചെ 5.50നു ചെന്നൈയിൽ നിന്നു പുറപ്പെടുന്ന വന്ദേ ഭാരത് ട്രെയിൻ 10.15നു ബെംഗളൂരുവിൽ എത്തിച്ചേരും. ബെംഗളൂരുവിൽ നിന്ന് ഉച്ചയ്ക്ക് 2.55നു പുറപ്പെടുന്ന സർവീസ് രാത്രി 7.30നു ചെന്നൈയിൽ എത്തും. മറ്റു ട്രെയിനുകളെല്ലാം അഞ്ചര മണിക്കൂറോ അതിനു മുകളിലോ സമയമെടുക്കും. സർവീസ് ആരംഭിച്ചശേഷം ബെംഗളൂരുവിലേക്കും തിരിച്ചും ഇഷ്ട ട്രെയിനായി മാറുകയാണ് വന്ദേ ഭാരത്. ശനി, ഞായർ ദിവസങ്ങളിലും അവധി ദിവസങ്ങളിലും മുഴുവൻ ടിക്കറ്റും വിറ്റഴിയുന്നുണ്ട്.

പാതയ്ക്കും സ്റ്റേഷനും മുൻഗണന

കേന്ദ്ര ബജറ്റിൽ സംസ്ഥാനത്തെ റെയിൽ പാതകൾക്കും സ്റ്റേഷനുകളുടെ വികസനത്തിനും മുൻഗണന. 6.080 കോടി രൂപയാണ് അനുവദിച്ചത്. പാതകൾ പുതുക്കിപ്പണിയുന്നതിനും സിഗ്‌നലിങ്ങിനുമാണ് ഏറ്റവും കൂടുതൽ തുക–3561.8 കോടി. പാത ഇരട്ടിപ്പിക്കലിന് 1321.28 കോടിയും സ്റ്റേഷനുകളുടെ നവീകരണത്തിന് 1600 കോടിയും പുതിയ പാതകൾക്ക് 1,057 കോടിയും അനുവദിച്ചു. പാതനവീകരണത്തിനും ട്രെയിനുകളുടെ വേഗം വർധിപ്പിക്കുന്നതിനും ബജറ്റ് പ്രഖ്യാപനം സഹായിക്കുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. ട്രെയിനുകളിലെ 250 കോച്ചുകൾക്കു പകരം പുതിയ കോച്ചുകൾ നിർമിക്കും.

സബേർബനുകൾക്ക് 12 കോച്ച്

ചെന്നൈ–ആർക്കോണം റൂട്ടിലോടുന്ന സബേർബൻ ട്രെയിനുകളിലെ തിരക്ക് കുറയ്ക്കുന്നതിന് 12 കോച്ചുകളുള്ള ട്രെയിനുകൾ ഓടിക്കും. നിലവിൽ 9 കോച്ചുകളുള്ള ട്രെയിനുകളാണു സർവീസ് നടത്തുന്നത്. രാവിലെയും വൈകിട്ടുമുള്ള തിരക്കേറിയ സമയങ്ങളിൽ ട്രെയിനുകളിൽ വലിയ തിരക്കായതിനാലാണ് എണ്ണം കൂട്ടാൻ തീരുമാനിച്ചത്. മൂർ മാർക്കറ്റ് കോംപ്ലക്സ്, ബീച്ച് സ്റ്റേഷനുകളിലാണ് ഏറ്റവും കൂടുതൽ തിരക്ക്. ജൂണിനു മുൻപായി കൂടുതൽ കോച്ചുകളുള്ള ട്രെയിനുകൾ ഓടിത്തുടങ്ങുമെന്നാണു പ്രതീക്ഷ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com