കോടികളുടെ അക്വാപോണിക് കളകളുമായി 2 പേർ പിടിയിൽ
Mail This Article
ചെന്നൈ ∙ യുഎസിൽ നിന്ന് കടത്തിക്കൊണ്ടു വന്ന 24 കോടി രൂപയുടെ അക്വാപോണിക് കളകളുമായി 2 പേരെ ചെന്നൈ വിമാനത്താവളത്തിൽ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് അറസ്റ്റ് ചെയ്തു.മണ്ണുപയോഗിക്കാതെ മണൽ, ചരൽ, ദ്രാവകങ്ങൾ തുടങ്ങിയവയിൽ സസ്യങ്ങൾ വളർത്തുന്ന രീതിയാണ് അക്വാപോണിക് എന്ന് അറിയപ്പെടുന്നത്. പ്രത്യേക തരത്തിൽ വളർത്തിയ അക്വാപോണിക് കളകൾ (വീഡ്സ്) കഞ്ചാവിനേക്കാൾ വീര്യം കൂടിയ ലഹരിവസ്തുവാണെന്ന് അധികൃതർ പറഞ്ഞു. 54 കിലോ സസ്യഭാഗങ്ങൾ പ്ലാസ്റ്റർ ഓഫ് പാരിസ് ഉപയോഗിച്ചു നിർമിച്ച വ്യാജ വാഷ് ബേസിനുകൾക്കുള്ളിലാണ് ഒളിപ്പിച്ചിരുന്നത്.
രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ വാഷ് ബേസിനുകൾ ഉടച്ച് ഡിആർഐ ഉദ്യോഗസ്ഥർ ലഹരി വസ്തുക്കൾ പുറത്തെടുക്കുകയായിരുന്നു. മംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ആൾക്കുവേണ്ടിയാണ് ഇവ എത്തിച്ചതെന്നു കണ്ടെത്തിയിട്ടുണ്ട്. ഇവ ഇറക്കുമതി ചെയ്തയാളും സഹായിയുമാണ് അറസ്റ്റിലായത്. കൂടുതൽ അന്വേഷണങ്ങൾ തുടരുന്നതായി അധികൃതർ പറഞ്ഞു.