ADVERTISEMENT

ചെന്നൈ ∙ കടലാസ് കഷണങ്ങൾ മുതൽ കെട്ടിട നിർമാണ അവശിഷ്ടങ്ങൾ വരെയുള്ള മാലിന്യങ്ങളെ നഗരറോഡുകളിൽ നിന്ന് അകറ്റാൻ പുതിയ പദ്ധതിയുമായി കോർപറേഷൻ. മാലിന്യ രഹിത ഇടനാഴി പദ്ധതിയുടെ ഭാഗമായാണ് ആസൂത്രണം ചെയ്യുന്നത്. തിരഞ്ഞെടുക്കപ്പെട്ട റോഡുകളിലാണ് ആദ്യ ഘട്ടത്തിൽ ഇതു നടപ്പാക്കുക. മാലിന്യ നീക്കത്തിനു ജനങ്ങളുടെ സഹകരണം തേടുന്നതിന് ബോധവൽക്കരണ സന്ദേശങ്ങൾ നൽകുന്ന ലൗഡ്സ്പീക്കർ, മാലിന്യം ശേഖരിക്കുന്ന വാഹനങ്ങളിൽ സ്ഥാപിക്കാൻ കോർപറേഷൻ തീരുമാനിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് പുതിയ പരിപാടി നടപ്പാക്കുന്നത്. 

മാലിന്യങ്ങൾ കൊതുകുകൾ വളരുന്നതിനു കാരണമാകുമെന്നതിനാൽ ഇവ അലക്ഷ്യമായി കൈകാര്യം ചെയ്യരുതെന്ന് കോർപറേഷൻ മുന്നറിയിപ്പ് നൽകി. മാലിന്യ വസ്തുക്കൾ കൃത്യമായി നീക്കം ചെയ്യണം. വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും അധികൃതർ പറഞ്ഞു. കൊതുകുകളെ തുരത്താൻ നഗരത്തിൽ കോർപറേഷൻ പല ദിവസങ്ങളിലായി പുകയ്ക്കുന്നുണ്ട്. ഇടുങ്ങിയ ഇടങ്ങളിലും ശൂന്യമായി കിടക്കുന്ന സ്ഥലങ്ങളിലും പ്രത്യേക പരിഗണന നൽകുന്നുണ്ട്. കൊതുകുകളെ തുരത്താൻ ഡ്രോൺ സേവനവും കോർപറേഷൻ ഉപയോഗപ്പെടുത്തുന്നു.

ആദ്യഘട്ടം 18 റോഡുകളിൽ

∙ മാലിന്യ മുക്ത പദ്ധതി ആദ്യം നടപ്പാക്കുകകോർപറേഷൻ പരിധിയിലുള്ള 15 സോണുകളിലെ 18 റോഡുകളിൽ. 

∙ ആദ്യ ഘട്ടത്തിൽ തിരുവൊട്ടിയൂർ, തൊണ്ടയാർപെട്ട്, മണലി, മാധവാരം, റോയപുരം, അണ്ണാ നഗർ, കോടമ്പാക്കം, വൽസരവാക്കം, തേനാംപെട്ട്, പെരുങ്കുടി, ഷോളിംഗനല്ലൂർ സോണുകൾ.

 ∙ തിരുവൊട്ടിയൂർ ഹൈറോഡ്, കാമരാജർ റോഡ്, ജിഎൻടി റോഡ്, അമ്പത്തൂർ–റെ‍ഡ്ഹിൽസ് റോഡ്, പൂനമല്ലി ഹൈറോഡ്, കത്തീഡ്രൽ റോഡ്, ഡോ. രാധാകൃഷ്ണൻ റോഡ് എന്നിവ പദ്ധതിയുടെ ഭാഗമാകും. 

∙ ആകെ 743 കിലോമീറ്റർ റോഡുകൾ. ഈ റോഡുകളിൽ കൃത്യമായ ഇടവേളകളിൽ 412 മാലിന്യക്കുപ്പകൾ സ്ഥാപിക്കും. 

∙ 196 ബസ് സ്റ്റോപ്പുകൾ വൃത്തിയായി സംരക്ഷിക്കും. റോഡുകൾ എപ്പോഴും വൃത്തിയാക്കാൻ ശുചീകരണ തൊഴിലാളികളെ ഏർപ്പെടുത്തുമെന്ന് കോർപറേഷൻ.

∙ വീടുകളിൽ നിന്നുള്ള മാലിന്യം നീക്കുന്നുണ്ടെന്നും റോഡുകളിൽ കെട്ടിക്കിടക്കുന്നില്ലെന്നും കോർപറേഷന്റെ ഘര മാലിന്യ മാനേജ്മെന്റ് വിഭാഗം ഉറപ്പാക്കും. 

ജനങ്ങൾ ചെയ്യേണ്ടത് 

ജനങ്ങൾ രണ്ടു ചവറ്റു കുട്ടകളിലായി മാലിന്യം വേർതിരിച്ചു നൽകണം. ശുചീകരണ തൊഴിലാളികൾക്ക് ഇത്തരത്തിൽ വേർതിരിച്ചു നൽകാതെ റോഡുകളിൽ തള്ളുന്നവർക്കെതിരെ കർശന നടപടി എടുക്കും. താക്കീതു നൽകിയിട്ടും പാലിക്കാത്തവർക്കെതിരെയാകും നടപടി.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com