മാധവാരം– സിപ്കോട് ഇടനാഴിക്ക് തീരദേശ നിയന്ത്രണ അതോറിറ്റിയുടെ പച്ചക്കൊടി
Mail This Article
ചെന്നൈ ∙ മെട്രോ രണ്ടാം ഘട്ടത്തിൽ നിർമിക്കുന്ന മാധവാരം– സിപ്കോട് ഇടനാഴിക്ക് തീരദേശ നിയന്ത്രണ അതോറിറ്റിയുടെ (സിആർസെഡ്) അനുമതി ലഭിച്ചു. പാത കടന്നുപോകുന്ന ബക്കിങ്ങാം കനാൽ, അഡയാർ നദി എന്നിവ ഉൾപ്പെടെ 1242.19 ചതുരശ്ര മീറ്റർ ഭാഗം തീരദേശ നിയന്ത്രണ മേഖലയുടെ പരിധിയിലാണുള്ളത്. ഇവിടെ പ്രവൃത്തി നടത്തുന്നതിനുള്ള സിഎംആർഎലിന്റെ അപേക്ഷയിലാണ് സിആർസെഡിന്റെ അനുമതി ലഭിച്ചിരിക്കുന്നത്. 45.8 കിലോമീറ്ററാണ് മാധവാരം– സിപ്കോട് ഇടനാഴിയുടെ ദൂരം. 20 എലിവേറ്റഡ് റെയിൽവേ സ്റ്റേഷനുകളും 30 ഭൂഗർഭ സ്റ്റേഷനുകളുമുണ്ട്.
പാർക്കിങ്ങിന് കൂടുതൽ സൗകര്യം
കൂടുതൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യമൊരുക്കി നങ്കനല്ലൂർ റോഡ് മെട്രോ സ്റ്റേഷനിൽ പാർക്കിങ് സ്ഥലം വിപുലീകരിച്ചു. 1,000 ഇരുചക്ര വാഹനങ്ങൾക്കും 60 കാറുകൾക്കും അധികമായി നിർത്താം. വിപുലീകരിച്ച പാർക്കിങ് കേന്ദ്രം സിഎംആർഎൽ സിസ്റ്റംസ് ആൻഡ് ഓപ്പറേഷൻസ് ഡയറക്ടർ രാജേഷ് ചതുർവേദി ഉദ്ഘാടനം ചെയ്തു.
അറ്റകുറ്റപ്പണികൾ കാരണം ഈ മാസം 24 മുതൽ 3 മാസത്തേക്ക് ആലന്തൂർ സ്റ്റേഷനിലെ പാർക്കിങ് കേന്ദ്രം അടച്ചിടുന്നതിനാൽ നങ്കനല്ലൂർ റോഡ് സ്റ്റേഷനിലെ വിപുലീകരിച്ച പാർക്കിങ് സ്ഥലവും സെന്റ് തോമസ് മൗണ്ട് മെട്രോ സ്റ്റേഷനിലെ താൽക്കാലിക കേന്ദ്രവും ഉപയോഗിക്കാമെന്ന് സിഎംആർഎൽ അറിയിച്ചു.