‘ജനങ്ങൾ മരിച്ചുവീഴുന്നത് കണ്ടുനിൽക്കാനാകില്ല’; ഓൺലൈൻ ചൂതാട്ട നിരോധന ബിൽ പാസാക്കി
Mail This Article
ചെന്നൈ ∙ വീട്ടമ്മമാരുടെ അടക്കം ആത്മഹത്യയ്ക്കു കാരണമായി മാറിയ ഓൺലൈൻ ചൂതാട്ടം നിരോധിക്കാനുള്ള ബിൽ വീണ്ടും പാസാക്കി സംസ്ഥാനം. ചൂതാട്ടത്തിൽ കുടുങ്ങി ജനം മരിച്ചുവീഴുന്നതു കണ്ടുനിൽക്കാനാകില്ലെന്നും ഭരണം നടത്താൻ മനഃസാക്ഷി മാറ്റി വയ്ക്കാനാകില്ലെന്നും ബിൽ വീണ്ടും അവതരിപ്പിച്ച് മുഖ്യമന്ത്രി എം.െക.സ്റ്റാലിൻ പറഞ്ഞു. അറിവുകളും വിവരങ്ങളും ഉൾപ്പെടുത്തി മാത്രമല്ല, ഹൃദയം കൊണ്ടു കൂടി ഉണ്ടാക്കിയതാണ് ബില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓൺലൈൻ ചൂതാട്ടത്തിനെതിരായ സ്റ്റാലിന്റെ വാക്കുകളെ സഭയും പിന്തുണച്ചു. ബിജെപിയിലെ 4 അംഗങ്ങൾ ഒഴികെയുള്ളവരുടെ പിന്തുണയോടെയാണ് ബിൽ പാസാക്കിയത്.
സർവേ കണക്കുകൾ നിരത്തി സ്റ്റാലിൻ
ചെന്നൈ∙ 44 പേർ ജീവനൊടുക്കിയതിന്റെ ഹൃദയഭാരത്തോടെയാണ് ബിൽ അവതരിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഓൺലൈൻ ഗെയിമുകൾ വിദ്യാർഥികളിൽ ചെലുത്തുന്ന സ്വാധീനം കണ്ടെത്താൻ സ്കൂൾ വിദ്യാഭ്യാസ വകുപ്പ് 2022 ജൂലൈയിൽ പ്രത്യേക സർവേ നടത്തിയിരുന്നു. 2.04 ലക്ഷം അധ്യാപകർ പ്രതികരണം അയച്ചു, 74% പേരും ഓൺലൈൻ ഗെയിമുകൾ വിദ്യാർഥികളുടെ ഏകാഗ്രതയെ ബാധിച്ചതായി അഭിപ്രായപ്പെട്ടു. പൊതുജനങ്ങളിൽ നിന്ന് 10,735 പ്രതികരണം ലഭിച്ചതിൽ 27 എണ്ണം മാത്രമാണ് ഓൺലൈൻ ചൂതാട്ടത്തെ അനുകൂലിച്ചതെന്നും സ്റ്റാലിൻ പറഞ്ഞു.