മെട്രോ പാളങ്ങളിൽ വീഴാതിരിക്കാൻ രണ്ടാംഘട്ടത്തിലെ സ്റ്റേഷനുകളിലെല്ലാം സുരക്ഷാവാതിൽ
Mail This Article
ചെന്നൈ ∙ യാത്രക്കാരുടെ സുരക്ഷയ്ക്കായി മെട്രോ രണ്ടാം ഘട്ടത്തിലെ മുഴുവൻ സ്റ്റേഷനുകളിലും പ്ലാറ്റ്ഫോം സ്ക്രീൻ ഡോറുകൾ (പിഎസ്ഡി) സ്ഥാപിക്കും. ലോക ബാങ്കിന്റെ സഹായത്തോടെ 100 കോടി രൂപ ചെലവിൽ നാലാം ഇടനാഴിയിൽ പിഎസ്ഡി സ്ഥാപിക്കുന്ന കരാർ കൈമാറിയതായി സിഎംആർഎൽ സിസ്റ്റംസ് ആൻഡ് ഓപ്പറേഷൻസ് ഡയറക്ടർ രാജേഷ് ചതുർവേദി അറിയിച്ചു.
നാലാം ഇടനാഴിയിൽ ഉൾപ്പെടുന്ന പൂനമല്ലി മുതൽ കോടമ്പാക്കം പവർ ഹൗസ് വരെയുള്ള 18 എലിവേറ്റഡ് സ്റ്റേഷനുകളിൽ പകുതി ഉയരത്തിലുള്ള വാതിലുകളും 9 ഭൂഗർഭ സ്റ്റേഷനുകളിൽ മുഴുവനായും സ്ഥാപിക്കും. 5, 6 ഇടനാഴികളിലും സ്ക്രീൻ ഡോറുകൾ സ്ഥാപിക്കാനുള്ള കരാർ ഉടൻ കൈമാറും.നിലവിൽ പ്രവർത്തിക്കുന്ന ഒന്നാം ഘട്ടത്തിൽ ഭൂഗർഭ സ്റ്റേഷനുകളിൽ സ്ക്രീൻ ഡോറുണ്ട്.
യാത്രക്കാർ പാളത്തിലേക്കു ചാടുന്നതും അബദ്ധത്തിൽ വീഴുന്നതും തടയുന്നതിന് പ്ലാറ്റ്ഫോമിൽ സ്ഥാപിക്കുന്ന വാതിലാണിത്. ട്രെയിൻ എത്തിയ ശേഷം വാതിലുകൾക്കൊപ്പം തുറക്കുകയും യാത്രക്കാർ കയറിയതിനു ശേഷം ട്രെയിൻ വാതിലുകൾക്കൊപ്പം അടയുകയും ചെയ്യും. തുരങ്കത്തിലെ എസിയിലെ തണുപ്പ് നിലനിർത്താനും ഈ വാതിൽ സഹായിക്കും. രണ്ടാം ഘട്ടത്തിൽ ഡ്രൈവറില്ലാ ട്രെയിനുകൾ ഓടുന്നതിനാൽ പ്ലാറ്റ്ഫോം സ്ക്രീൻ വാതിലുകളുടെ പ്രവർത്തനവും ഓട്ടമാറ്റിക്കാകും.
തിരുച്ചിറപ്പള്ളിയിൽ മെട്രോ; സാധ്യതാ പഠനത്തിന് അംഗീകാരം
തിരുച്ചിറപ്പള്ളിയിൽ 68 കിലോമീറ്ററിൽ മെട്രോ റെയിൽ നിർമിക്കുന്നതിനുള്ള സാധ്യതാ പഠനം തിരുച്ചിറപ്പള്ളി കോർപറേഷൻ അംഗീകരിച്ചു. കേന്ദ്രാനുമതി ലഭിക്കുന്നതിന് സമർപ്പിച്ചതായി കോർപറേഷൻ അറിയിച്ചു. 3 പാതകളിലായാണ് മെട്രോ വിഭാവനം ചെയ്യുന്നത്. പ്രധാന കേന്ദ്രങ്ങളായ സെൻട്രൽ ബസ് സ്റ്റാൻഡ്, വിമാനത്താവളം തുടങ്ങിയവ മെട്രോയുടെ ഭാഗമാകും.