കാണിക്കവഞ്ചിയിൽ സ്വർണമാല വീണു; പുതിയത് നൽകി പഴനി ക്ഷേത്രസമിതി
Mail This Article
ചെന്നൈ ∙ കാണിക്കവഞ്ചിയിൽ തുളസിമാല നിക്ഷേപിക്കുന്നതിനിടെ സ്വർണമാലയും ഒപ്പം ഊർന്നുവീണു പോയ ആലപ്പുഴ സ്വദേശിനിക്ക് പഴനി ക്ഷേത്രം അധികൃതർ പുതിയ സ്വർണമാല വാങ്ങി നൽകി. 2022 സെപ്റ്റംബറിൽ ക്ഷേത്രത്തിലെത്തിയ കായംകുളം പത്തിയൂർ ഭഗവതിപ്പടി സ്വദേശി സംഗീത , തന്റെ സ്വർണമാലയും കാണിക്കവഞ്ചിയിൽ വീണ വിവരം പിന്നീടാണ് അറിഞ്ഞത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബമാണെന്നും മാല അബദ്ധത്തിൽ വീണതാണെന്നും കാണിച്ച് ക്ഷേത്രസമിതിക്കു കത്തെഴുതി.
നിരീക്ഷണ ക്യാമറകൾ പരിശോധിച്ചപ്പോൾ ഇതു സത്യമാണെന്നു ബോധ്യപ്പെടുകയും ചെയ്തു. എന്നാൽ, ഇതിനകം തന്നെ മാല ക്ഷേത്രത്തിന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്കു മാറ്റിയിരുന്നു. കാണിക്ക വസ്തുക്കൾ നിലവിലെ നിയമപ്രകാരം തിരികെ നൽകാനുമാകില്ല. തുടർന്നാണ് ക്ഷേത്രം ട്രസ്റ്റ് ചെയർമാൻ ചന്ദ്രമോഹൻ 1.09 ലക്ഷം രൂപ മുടക്കി 17.460 ഗ്രാമിന്റെ പുതിയ സ്വർണമാല വാങ്ങി നൽകിയത്. പഴനി മുരുകന്റെ സമ്മാനമായി കരുതി സംഗീതയും കുടുംബവും മാല ഏറ്റുവാങ്ങി.