ADVERTISEMENT

ഭൂഗോളത്തിന്റെ സ്പന്ദനം കണക്കിലാണെന്നതു പോലെ സ്ഫടിക ഗോളമുരുളുന്ന സോഡാക്കുപ്പികളാണ് വേനൽ കനത്തതോടെ ചെന്നൈ നഗരത്തിന്റെ ദാഹം തീർക്കുന്നത്. ബഹുരാഷ്ട്ര കമ്പനികളുടെ കോള വിൽപന കൊടികുത്തി വാഴുന്ന സമയത്താണു തമിഴ്നാട്ടിൽ ജല്ലിക്കെട്ടിനു വേണ്ടിയുള്ള വൻ പ്രതിഷേധം അരങ്ങേറിയത്. 2017ലെ 'ജല്ലിക്കെട്ട്' പ്രതിഷേധമാണു ഗോലിഡോസയുടെ തിരിച്ചു വരവിനു കാരണമായി വിലയിരുത്തപ്പെടുന്നത്. പ്രാദേശിക ബ്രാൻഡുകളിലേക്ക് തിരിയണമെന്ന ആഹ്വാനവും പരമ്പരാഗത ശീലങ്ങൾ സംരക്ഷിക്കപ്പെടണമെന്ന മുദ്രാവാക്യങ്ങളും ഗോലി സോഡയ്ക്കു തിരിച്ചു വരവിന്റെ പാതയൊരുക്കി.

മധുര ആസ്ഥാനമായി പ്രവർത്തിക്കുന്ന, 113 വർഷത്തെ പാരമ്പര്യമുള്ളള മാപ്പിളൈ വിനായഗർ ഗോലി സോഡയുടെ ഉടമകൾ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ജർമനിയിൽ നിന്നാണ് കഴുത്തിനു കുടുക്കിട്ട തരത്തിലെ കുപ്പികൾ ഇറക്കുമതി ചെയ്തിരുന്നത്. 1990ൽ ബഹുരാഷ്ട്ര കമ്പനികളുടെ കോളകളെത്തിയതോടെ ഗോലി സോഡ പടിക്കു പുറത്തായി. മിക്ക സ്ഥാപനങ്ങളും അടച്ചു പൂട്ടി. എന്നാൽ, ജല്ലിക്കെട്ട് പ്രതിഷേധത്തിലൂടെ കുതിച്ചു പായുന്ന കാളക്കൂറ്റനെപ്പോലെ ഗോലി സോഡ ചീറിയെത്തി. ഇതോടെ തെക്കൻ ജില്ലകളിൽ നിന്ന് സോഡാ കമ്പനികൾ ചെന്നൈയിലെത്തി.

ഗൃഹാതുരതയുടെ ചിറകിലേറിയാണ് ഗോലി സോഡ വിൽപന കൊഴുക്കുന്നത്. 15 രൂപ മുതൽ 150 രൂപ വരെയുള്ള പല രുചികളിലുള്ള ഗോലി സോഡകൾ നഗരത്തിൽ ഇപ്പോഴുണ്ട്. ചില്ലു കുപ്പികൾക്കു പകരം ഉത്തരേന്ത്യയിൽ നിന്ന് പ്ലാസ്റ്റിക് കുപ്പികളെത്തി. തുറക്കുമ്പോൾ ‘ശ്..ശീ’ എന്ന കേൾക്കുന്ന കാർബണൈറ്റഡ് പാനീയങ്ങളുടെ വിപണിക്ക് 17000 കോടി രൂപയുടെ വിൽപനയാണു രാജ്യത്തു നടക്കുന്നത്.

ഇതിൽ 15 ശതമാനം വിൽപനയും തമിഴ്നാട്ടിലാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. 2027ൽ ഇത് ഇരട്ടിയാകുമത്രേ. റോസ്, ഓറഞ്ച്, നാരങ്ങ, ഇഞ്ചി, ബ്ലൂബെറി തുടങ്ങി 8 രുചികളാണു നിലവിലുള്ളത്. റോസ്, ഇഞ്ചി രുചികൾ പഴയ തലമുറ തേടിയെത്തുമ്പോൾ യുവാക്കൾക്കിഷ്ടം ബ്ലൂബെറി, ഓറഞ്ച് രുചികളാണ്. അടുത്ത തവണ ദാഹമകറ്റാൻ ഗോലി സോഡ കയ്യിലെടുത്ത് വിരലമർത്തുമ്പോൾ നിസ്സാരക്കാരനല്ല ഈ ഗോളമുരുളുന്ന കുപ്പിയെന്ന് ഓർക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com