സർക്കാർ ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക്; വീടണയാൻ നെട്ടോട്ടം
Mail This Article
ചെന്നൈ ∙ എംടിസി ബസ് ജീവനക്കാരുടെ മിന്നൽ പണിമുടക്കിൽ വലഞ്ഞ് നഗരത്തിലെ ബസ് യാത്രക്കാർ. ബസ് ഡിപ്പോകളിൽ രാത്രിയിലെ പാർക്കിങ്, അറ്റകുറ്റപ്പണികൾ, ഇന്ധനം നിറയ്ക്കൽ തുടങ്ങിയവയ്ക്കായി കരാറടിസ്ഥാനത്തിൽ ഡ്രൈവർമാരെ നിയമിക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ചാണ് വൈകിട്ട് ജീവനക്കാർ പണി മുടക്കിയത്. ഭരണകക്ഷിയായ ഡിഎംകെ അനുകൂല ലേബർ പ്രോഗ്രസീവ് ഫ്രണ്ടിന്റെ നേതൃത്വത്തിലായിരുന്നു പണിമുടക്ക്.
വൈകിട്ടത്തെ തിരക്കേറിയ സമയത്ത് ബസുകൾ ഇല്ലാതായതോടെ നഗരത്തിലെ പതിനായിരക്കണക്കിനു യാത്രക്കാർ വഴിയിൽ കുടുങ്ങി. പ്രതിപക്ഷ യൂണിയനുകളിൽപ്പെട്ട ജീവനക്കാർ ഓടിച്ച ഏതാനും ബസുകൾ സർവീസ് നടത്തിയതു മാത്രമായിരുന്നു ആശ്വാസം. ബസ് സ്റ്റാൻഡുകളിൽ വണ്ടികൾ കാത്തു നിൽക്കുന്നവരുടെ വലിയ തിരക്ക് അനുഭവപ്പെട്ടു.
ഓഫിസുകളിലും ജോലിസ്ഥലങ്ങളിലും നിന്ന് വീടുകളിലേക്ക് മടങ്ങാൻ പതിവു ബസുകൾ കാത്തു നിന്നവർക്ക് ലക്ഷ്യ സ്ഥാനങ്ങളിലെത്താൻ മറ്റു മാർഗങ്ങൾ തേടേണ്ടി വന്നു. അവസരം മുതലാക്കി ഓട്ടോറിക്ഷകൾ അമിത ചാർജ് ഈടാക്കിയതായും പരാതി ഉയർന്നു. നഗരത്തിൽ ഓടുന്ന ഷെയർ ഓട്ടോകൾ അടക്കമുള്ളവയ്ക്കും വൻ ഡിമാൻഡായിരുന്നു. കരാർ ജീവനക്കാരെ നിയമിക്കാനുള്ള നീക്കത്തിനെതിരെ ജീവനക്കാരുടെ വിവിധ യൂണിയനുകൾ രംഗത്തെത്തിയിരുന്നു. സിഐടിയുവിന്റെ നേതൃത്വത്തിലുള്ള സംഘടന സമരത്തിനു നോട്ടിസും നൽകിയിട്ടുണ്ട്.