ADVERTISEMENT

ചെന്നൈ ∙ ചൂടുയരുമെന്ന കാലാവസ്ഥാ മുന്നറിയിപ്പിനിടെ നഗരത്തിന് ആശ്വാസമായി വീണ്ടും മഴ. ഒരാഴ്ചയായി 32 ഡിഗ്രി സെൽഷ്യസ് വരെ കുറഞ്ഞ നഗരത്തിലെ താപനില തിങ്കളാഴ്ച 37 ഡിഗ്രി സെൽഷ്യസിലേക്ക് ഉയർന്നിരുന്നു. എന്നാൽ വൈകിട്ടോടെ നഗരത്തിന്റ പല ഭാഗങ്ങളിലും മഴ പെയ്തതോടെ അന്തരീക്ഷം തണുത്തു. ഞായറാഴ്ച 34 ഡിഗ്രി സെൽഷ്യസായിരുന്ന താപനിലയാണ് ഒരു ദിവസത്തിനുള്ളിൽ 3 ഡിഗ്രി കൂടിയത്. വെള്ളിയാഴ്ച വരെ ചൂട് ഇതേ നിലയിൽ തുടരുമെന്നും പിന്നീട് വീണ്ടും വർധിക്കാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിദഗ്ധർ പറഞ്ഞു.

മേയ് അവസാനവാരത്തിൽ നഗരത്തിലെ ചൂട് 42 ഡിഗ്രി സെൽഷ്യസിന് മുകളിലെത്തിയിരുന്നു. അതേസമയം, സംസ്ഥാനത്തിന്റെ തെക്ക് പടിഞ്ഞാറൻ പ്രദേശങ്ങളിൽ മിതമായ തോതിൽ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം.

മഴയ്ക്ക് പിന്നാലെ കൊതുകുശല്യം കൂടി; നടപടികൾ കർശനമാക്കി
ഇടവിട്ടു പെയ്യുന്ന മഴയെത്തുടർന്ന് നഗരത്തിൽ കൊതുകുശല്യം വർധിച്ചതോടെ കോർപറേഷൻ നടപടികൾ ശക്തമാക്കി. ഏപ്രിൽ, മേയ് മാസങ്ങളിലെ വേനൽ കാലത്ത് കൊതുകുശല്യവും നിയന്ത്രണവിധേയമായിരുന്നു. എന്നാൽ ഇടവിട്ട് മഴ പെയ്യുകയും താപനില കുറയുകയും ചെയ്തത് കൊതുകുകളുടെ എണ്ണം വർധിക്കാൻ കാരണമായിട്ടുണ്ട്. നഗരത്തിലെ വീടുകളിലും ഒഴിഞ്ഞ സ്ഥലങ്ങളിലും പരിശോധന നടത്തി കൊതുകുനശീകരണം ശക്തമാക്കിയിട്ടുണ്ട്. കൊതുകുശല്യം കൂടാൻ സാഹചര്യമൊരുക്കുന്ന തരത്തിൽ മാലിന്യങ്ങളും വെള്ളവും കെട്ടിനിൽക്കുന്നയിടങ്ങൾ വൃത്തിയാക്കുകയും പുകയ്ക്കുകയും ചെയ്യുന്നുണ്ട്.

കൊതുകു പരത്തുന്ന രോഗങ്ങളുമായി ബന്ധപ്പെട്ട് നിരീക്ഷണവും ശക്തമാക്കി. 410 ഹാൻഡ് സ്‌പ്രേയറുകൾ, 109 പവർ സ്‌പ്രേയറുകൾ, 287 ബാറ്ററി സ്‌പ്രേയറുകൾ, 219 ഹാൻഡ് ഓപ്പറേറ്റഡ് ഫ്യൂമിഗേറ്ററുകൾ, 8 ചെറിയ ഫ്യൂമിഗേറ്ററുകൾ, 68 വെഹിക്കിൾ മൗണ്ടഡ് ഫ്യൂമിഗേറ്ററുകൾ എന്നിവ ഉപയോഗിച്ചാണ് നഗരത്തിൽ കൊതുകുനിയന്ത്രണം നടത്തുന്നത്. കനാലുകളിൽ കൊതുകുനശീകരണ മരുന്നുകൾ തളിക്കാൻ 6 ഡ്രോണുകളും സജ്ജമാക്കിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com