ട്രാക്കിൽ കുതിക്കാൻ എഫ് 4 വരുന്നു

Mail This Article
ചെന്നൈ ∙ രാജ്യത്തെ ആദ്യ രാത്രികാല ഫോർമുല 4 സ്ട്രീറ്റ് കാറോട്ട മത്സരത്തിന് ഓഗസ്റ്റ് 30ന് ചെന്നൈയിൽ തുടക്കമാകും. സെപ്റ്റംബർ 1 വരെ, 3 ദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ കൊച്ചിയടക്കം രാജ്യത്തെ 8 നഗരങ്ങൾ കേന്ദ്രമാക്കിയ ടീമുകൾ മാറ്റുരയ്ക്കും. ഇന്ത്യൻ റേസിങ് ലീഗ്, എഫ്ഐഎ ഫോർമുല 4 ഇന്ത്യൻ ചാംപ്യൻഷിപ് (എഫ്4ഐസി) എന്നിങ്ങനെ 2 വിഭാഗങ്ങളിൽ മത്സരമുണ്ടാകും. രാത്രിയിൽ നഗര റോഡുകളിൽ നടത്തുന്ന കാറോട്ട മത്സരം ഡ്രൈവർമാർക്കു കനത്ത വെല്ലുവിളി ഉയർത്തുന്നവയാണെന്ന് മുൻ എഫ്1 ഡ്രൈവർ നരെയ്ൻ കാർത്തികേയൻ പറഞ്ഞു.
കഴിഞ്ഞ വർഷം സംസ്ഥാന സർക്കാർ അനുവദിച്ച 41 കോടി രൂപ ഉപയോഗിച്ച് ട്രാക്കുകളുടെ നിർമാണം പൂർത്തിയാക്കിയതായി സ്പോർട്സ് ഡവലപ്മെന്റ് അതോറിറ്റി ഓഫ് തമിഴ്നാട് (എസ്ഡിഎടി) മെംബർ സെക്രട്ടറി ജെ.മേഘനാഥ് റെഡ്ഡി പറഞ്ഞു. കഴിഞ്ഞ ഡിസംബറിൽ നടത്താൻ നിശ്ചയിച്ച കാറോട്ടം മിഷോങ് ചുഴലിക്കാറ്റിനെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു.
ഇത്തവണത്തെ മത്സരങ്ങൾക്കുള്ള തുക ടിക്കറ്റ് വിൽപനയിലൂടെയും സ്പോൺസർഷിപ്പിലൂടെയും സംഘടിപ്പിക്കും. ഓഗസ്റ്റ് ആദ്യവാരത്തിൽ ടിക്കറ്റ് വിൽപന ആരംഭിക്കും. പേയ്ടിഎം ഇൻസൈഡർ ആപ്പ് വഴി ടിക്കറ്റുകളെടുക്കാം. ലോകോത്തര നിലവാരത്തിലുള്ള കാറോട്ട മത്സരത്തിനു സാക്ഷ്യം വഹിക്കാൻ നഗരവാസികൾക്കു ലഭിക്കുന്ന അസുലഭ അവസരമാണ് ഫോർമുല 4 എന്ന് കായിക സെക്രട്ടറി അതുല്യ മിശ്ര പറഞ്ഞു.
എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് ട്രാക്കുകളും മറ്റ് സംവിധാനങ്ങളും തയാറാക്കിയതെന്ന് സംഘാടകരായ ആർപിപിഎൽ മാനേജിങ് ഡയറക്ടർ അഖിലേഷ് റെഡ്ഡി പറഞ്ഞു. എഫ്ഐഎ സുരക്ഷാ കമ്മിഷണറുടെ പരിശോധനകൾക്കു ശേഷമാകും ട്രാക്ക് റേസിന് തുറന്നു കൊടുക്കുക. ഇന്ത്യൻ ഡ്രൈവർമാർക്ക് മികച്ച മത്സര പരിചയം നൽകുന്നതിനൊപ്പം റേസിങ്ങിന്റെ പ്രചാരം വർധിപ്പിക്കാനും നൈറ്റ് സ്ട്രീറ്റ് റേസ് സഹായിക്കുമെന്ന് ഫെഡറേഷൻ ഓഫ് മോട്ടർ സ്പോർട്സ് ക്ലബ്സ് ഓഫ് ഇന്ത്യ (എഫ്എംഎസ്‌സിഐ) പ്രസിഡന്റ് അക്ബർ ഇബ്രാഹിം പറഞ്ഞു.
കേസുകൾ തള്ളി
തിരക്കേറിയ നഗരപാതകളിൽ രാത്രിയിൽ നടത്തുന്ന റേസിനെതിരെ ഒട്ടേറെ കേസുകൾ ഫയൽ ചെയ്തിരുന്നെങ്കിലും സർക്കാർ വിശദീകരണം കണക്കിലെടുത്ത് അവ തള്ളി. ഐലൻഡ് ഗ്രൗണ്ടിനോടു ചേർന്നുള്ള സ്ഥലങ്ങൾ കരസേനയുടെയും നാവിക സേനയുടെയും കൈവശമായതിനാൽ ഇവരിൽ നിന്ന് എതിർപ്പില്ലാ രേഖകൾ സമ്പാദിച്ചതായി സർക്കാർ കോടതിയെ അറിയിച്ചിരുന്നു. 100 മീറ്ററിലധികം അകലമുള്ളതിനാൽ ഓമന്തുരാർ ആശുപത്രിയിലെ രോഗികൾക്കു ശല്യമാകുമെന്ന വാദവും കോടതി നിരാകരിച്ചു.