ഉള്ളുലഞ്ഞ വയനാടിനെ ചേർത്തുപിടിച്ച് തമിഴകത്തിന്റെ സാന്ത്വന സ്പർശം

Mail This Article
ചെന്നൈ ∙ ഉള്ളുലഞ്ഞ വയനാടിനെ ചേർത്തുപിടിച്ച് തമിഴകത്തിന്റെ സാന്ത്വന സ്പർശം. 5 കോടി രൂപ അടിയന്തരമായി അനുവദിച്ച മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ കേരളാ മുഖ്യമന്ത്രി പിണറായി വിജയനെ ഫോണിൽ വിളിച്ച് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.
സ്റ്റാലിന്റെ നിർദേശപ്രകാരം, മലയാളി ഐഎഎസ് ഉദ്യോഗസ്ഥരായ ഡോ.ജി.എസ്.സമീരൻ, ജോണി ടോം വർഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും ഏകോപിപ്പിക്കാനായി വയനാട്ടിലേക്കു തിരിച്ചു.
ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തിൽ അഗ്നിരക്ഷാ സേനയിലെ 20 ഫയർമാൻമാർ, പൊലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിൽ 20 സംസ്ഥാന ദുരന്തനിവാരണ സേനാംഗങ്ങൾ, 10 ഡോക്ടർമാർ, നഴ്‌സുമാർ എന്നിവർ രക്ഷാസംഘത്തിലുണ്ട്. ഇവർ രക്ഷാപ്രവർത്തനത്തിലും ചികിത്സയിലും കേരള സർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കും. അവശ്യവസ്തുക്കളും സംഘം വയനാട്ടിലെത്തിക്കും.
കൈത്താങ്ങേകാൻ സിടിഎംഎയും ഫെയ്മയും
∙ ഉരുൾപൊട്ടൽ ബാധിച്ച മേഖലകളിൽ സഹായം എത്തിക്കുന്നതിനായി സിടിഎംഎ രംഗത്തുണ്ട്. ചെന്നൈ മലയാളികളിൽ നിന്നു സ്വരൂപിക്കുന്ന അവശ്യവസ്തുക്കൾ എത്രയും വേഗം വയനാട്ടിലെത്തിക്കാൻ സിടിഎംഎയുടെ അടിയന്തര യോഗം തീരുമാനിച്ചു. കേരളത്തിന് 5 കോടി രൂപ അടക്കമുള്ള സഹായം വാഗ്ദാനം ചെയ്ത മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് സിടിഎംഎ നന്ദിയറിയിച്ചു.
സിടിഎംഎയുടെ കോടമ്പാക്കത്തുള്ള ഓഫിസിൽ വസ്ത്രങ്ങൾ, പായ്ക്ക് ചെയ്ത ഭക്ഷ്യവസ്തുക്കൾ, ധാന്യം, പുതപ്പ്, കിടക്കവിരി, ശുചീകരണ സാധനങ്ങൾ തുടങ്ങിയവ സ്വീകരിക്കുന്നതിനായി പ്രത്യേക കേന്ദ്രം തുറന്നിട്ടുണ്ട്. നാളെ വൈകുന്നേരത്തിനു മുൻപായി സാധനങ്ങൾ എത്തിക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു. വിവരങ്ങൾക്ക് ഫോൺ: 7871010678, 9884888573, 9385215301.
∙ ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നവരെ സഹായിക്കുന്നതിനു സുമനസ്സുകളുടെ സഹായം തേടി ഫെയ്മ തമിഴ്നാട് ഘടകം. ടോർച്ച് ലൈറ്റ്, സാനിറ്ററി നാപ്കിനുകൾ, മെഴുകുതിരി, കുപ്പിവെള്ളം, കിടക്കവിരി, ടവൽ, വസ്ത്രം എന്നിവ നൽകാൻ സന്നദ്ധരായവർക്ക് ഫെയ്മയെ ബന്ധപ്പെടാം ഫോൺ: 9841699963, 9884004600, 9094222111.