200 കോടിയുടെ ബോണ്ട്; നഗരവികസനത്തിന് കടപ്പത്രം; ആദ്യ പദ്ധതി കൊസസ്ത്തലയാറിൽ

Mail This Article
ചെന്നൈ ∙ നഗര വികസനത്തിനു പണം കണ്ടെത്താൻ ചരിത്രത്തിലാദ്യമായി കടപ്പത്രം (ബോണ്ട്) പുറത്തിറക്കി കോടികൾ സ്വരൂപിക്കാനൊരുങ്ങി കോർപറേഷൻ. ജനങ്ങളിൽ നിന്നു പണം സ്വീകരിക്കുകയും നിക്ഷേപകർക്ക് അതിന്റെ പലിശ നൽകുകയും കാലാവധി കഴിയുമ്പോൾ മുഴുവൻ തുകയും തിരികെ കൊടുക്കുകയും ചെയ്യുന്നതാണ് ബോണ്ടിന്റെ രീതി. 200 കോടി രൂപയുടെ ബോണ്ടാണ് കോർപറേഷൻ ഇറക്കുന്നത്. ഈ വരുമാനം ഉപയോഗിച്ച് നഗരത്തിൽ വൻകിട വികസന പദ്ധതികൾ അടക്കം നടപ്പാക്കാനാണു കോർപറേഷൻ തയാറെടുക്കുന്നത്.
769 കിലോമീറ്റർ മഴവെള്ള ഓട
200 കോടി രൂപ വിലമതിക്കുന്ന ബോണ്ട് ഉപയോഗിച്ചു കൊസസ്ത്തലയാർ നദി വികസനമാണു കോർപറേഷൻ ആദ്യം നടപ്പാക്കുക. ഏഷ്യൻ വികസന ബാങ്കിന്റെ സാമ്പത്തിക സഹായത്തോടെ വടക്കൻ ചെന്നൈയിൽ 769 കിലോമീറ്റർ നീളമുള്ള മഴവെള്ള ഓട നിർമിക്കുന്ന പദ്ധതിയാണിത്. മഴക്കാലത്ത് തിരുവൊട്ടിയൂർ, മണലി, മാധവാരം അടക്കമുള്ള വടക്കൻ ചെന്നൈ മേഖലയിൽ വെള്ളപ്പൊക്കം തടയുന്നതിനാണ് വിപുലമായ രീതിയിൽ മഴവെള്ള ഓട നിർമിക്കാൻ തീരുമാനിച്ചത്.
വെള്ളപ്പൊക്കം തടയുന്നതിനൊപ്പം മികച്ച അഴുക്കുചാൽ സംവിധാനം, ഏതു പ്രതികൂല കാലാവസ്ഥയെയും നേരിടുന്നതിനുള്ള സൗകര്യം എന്നിവ കൂടി ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. നഗരത്തിലെ ശുദ്ധജല വിതരണ പദ്ധതികൾ അടക്കം ഭാവിയിൽ നഗരത്തിൽ നടപ്പാക്കാനുദ്ദേശിക്കുന്ന അടിസ്ഥാന വികസന പദ്ധതികൾക്കും ബോണ്ട് വഴി പണം കണ്ടെത്താൻ കോർപറേഷൻ ലക്ഷ്യമിടുന്നുണ്ട്.
എന്താണ് മുനിസിപ്പൽ ബോണ്ട്?
അടിസ്ഥാന സൗകര്യം, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവയുടെ വികസനത്തിനു പണം കണ്ടെത്താൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇറക്കുന്ന ബോണ്ടാണ് മുനിസിപ്പൽ ബോണ്ട്. നിശ്ചിത തുകയുടെ ബോണ്ട് വാങ്ങുന്നയാൾ തദ്ദേശ സ്ഥാപനങ്ങൾക്കു പണം കടം കൊടുക്കുന്നുവെന്ന് അർഥം. ഇതിനു പകരം, ആ വ്യക്തിക്ക് ബോണ്ട് പ്രകാരമുള്ള പലിശ കൃത്യമായി ലഭിക്കുകയും ബോണ്ടിന്റെ കാലാവധി കഴിയുമ്പോൾ, തദ്ദേശ സ്ഥാപനത്തിനു നൽകിയ പണം തിരികെ ലഭിക്കുകയും ചെയ്യും. ഇപ്പോൾ ചെന്നൈ കോർപറേഷൻ ഇറക്കുന്ന 200 കോടി രൂപ വിലമതിക്കുന്ന ബോണ്ടിന്റെ കുറഞ്ഞ വില 5 ലക്ഷം രൂപയാണ്. കാലാവധി 10 വർഷം. ബോണ്ട് വാങ്ങുന്നയാൾക്ക് 6 മാസം കൂടുമ്പോൾ പലിശ ലഭിക്കും.