സുരക്ഷാ പരിശീലനം, തയാറെടുപ്പ്; ചെന്നൈ നഗരത്തിൽ വീണ്ടും മോക്ഡ്രിൽ

Mail This Article
ചെന്നൈ ∙ തുടർച്ചയായി രണ്ടാം ദിവസവും നഗരത്തിൽ മോക്ഡ്രില്ലുകൾ സംഘടിപ്പിച്ച് ആഭ്യന്തര വകുപ്പ്. ബുധനാഴ്ച രാജ്യ വ്യാപകമായി നടത്തിയ മോക്ഡ്രില്ലുകളുടെ ഭാഗമായി ചെന്നൈ തുറമുഖത്തും കൽപാക്കം ആണവ നിലയത്തിലും സുരക്ഷാ പരിശീലനങ്ങൾ നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്നലെ മണലി പെട്രോകെമിക്കൽ കമ്പനി, കാമരാജർ പോർട്ട് എന്നിവിടങ്ങളിൽ ഡ്രില്ലുകൾ നടത്തിയത്. മോക്ഡ്രില്ലുകൾ, അടിയന്തര ഘട്ടങ്ങളെ നേരിടാനുള്ള തയാറെടുപ്പ് നടപടികളുടെ ഭാഗം മാത്രമാണെന്നും പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്നും അധികൃതർ അറിയിച്ചു.
നഗരത്തിൽ സുരക്ഷ കൂട്ടി
ഇന്ത്യ – പാക്കിസ്ഥാൻ അതിർത്തിയിലെ സംഘർഷാവസ്ഥ കണക്കിലെടുത്ത് വിമാനത്താവളം ഉൾപ്പെടെ നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിൽ സുരക്ഷ ശക്തമാക്കി. നഗരത്തിൽ രാത്രികാല വാഹന പരിശോധനകളും കൂട്ടിയിട്ടുണ്ട്. വാഹന പരിശോധനയ്ക്ക് പ്രത്യേക സംഘങ്ങളെ നിയോഗിച്ചതായി അധികൃതർ പറഞ്ഞു. രാജ്യാന്തര സമുദ്രാതിർത്തി രേഖയ്ക്ക് (ഐഎംബിഎൽ) സമീപമുള്ള രാമേശ്വരം തീരത്ത് നാവികസേനയും തീര സംരക്ഷണ സേനയും പട്രോളിങ് ശക്തമാക്കി. പാമ്പൻ, രാമേശ്വരം, ധനുഷ്കോടി, അരിച്ചാൽമുന എന്നിവിടങ്ങളിൽ പട്രോളിങ് ബോട്ടുകളും കപ്പലുകളും വിന്യസിച്ചിട്ടുണ്ട്.
രാമേശ്വരം, മണ്ഡപം, ഉച്ചിപുലി എന്നിവിടങ്ങളിലെ നാവികസേനാ, തീരസംരക്ഷണ സേനാ സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരോട് സജ്ജരായിരിക്കാനും അവധിയിലുള്ളവരോട് തിരികെയെത്താനും ആവശ്യപ്പെട്ടിട്ടുണ്ട്. കടലിൽ സംശയാസ്പദമായ നിലയിൽ ബോട്ടുകളോ ആളുകളോ ഉള്ളതായി ശ്രദ്ധയിൽപ്പെട്ടാൽ മറൈൻ പൊലീസിനെയും മത്സ്യ വകുപ്പ് അധികൃതരെയും അറിയിക്കാൻ മത്സ്യത്തൊഴിലാളികൾക്കും നിർദേശം നൽകി.
വിമാനങ്ങൾ റദ്ദാക്കി
ഉത്തരേന്ത്യയിലെ വിമാനത്താവളങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയതോടെ നഗരത്തിൽ നിന്നുള്ള ഒട്ടേറെ സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. ചെന്നൈയിൽ നിന്ന് പുറപ്പെടേണ്ട 5 സർവീസുകളും എത്തിച്ചേരേണ്ട 5 സർവീസുകളും റദ്ദാക്കിയതായി അധികൃതർ പറഞ്ഞു. മുംബൈക്കുള്ള 2 സർവീസുകളും ഗാസിയാബാദിനടുത്തുള്ള ഹിൻഡൻ, ചണ്ഡിഗഡ്, ശിവമൊഗ്ഗ എന്നിവിടങ്ങളിലേക്കുള്ള ഓരോ സർവീസുകൾ വീതവും ഇവയുടെ തിരികെയുള്ള സർവീസുകളുമാണ് റദ്ദാക്കിയത്.
നേരിട്ട് വ്യോമ നിയന്ത്രിത മേഖലകളിലേക്കുള്ളവയോ വ്യോമ നിയന്ത്രിത മേഖലകൾ വഴിയുള്ള കണക്ടിങ് വിമാനങ്ങളോ ആണ് റദ്ദാക്കിയവയെന്ന് അധികൃതർ പറഞ്ഞു. വിമാനക്കമ്പനി അധികൃതരുമായി ബന്ധപ്പെട്ട് സർവീസുകൾ ഉണ്ടെന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ യാത്രക്കാർ വിമാനത്താവളത്തിൽ എത്താവൂ എന്ന് അധികൃതർ അറിയിച്ചു.