തമിഴ്നാട് പ്ലസ്ടു പരീക്ഷാ ഫലം: 95.03% വിജയം; തിളങ്ങി മലയാളി സ്കൂളുകൾ

Mail This Article
ചെന്നൈ ∙ സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാ ഫലമെത്തിയപ്പോൾ സയൻസ്, കൊമേഴ്സ് വിഷയങ്ങളിൽ മികച്ച വിജയം. സയൻസിൽ 96.99 ശതമാനം പേരും കൊമേഴ്സിൽ 92.68 ശതമാനം പേരും വിജയിച്ചു. മുൻ വർഷങ്ങളിലെ പോലെ കംപ്യൂട്ടർ സയൻസിൽ ഒട്ടേറെ പേർ ഇത്തവണയും മികച്ച വിജയം നേടി. 95.03 ശതമാനമാണ് സംസ്ഥാനത്തെ ആകെ വിജയശതമാനം. കഴിഞ്ഞ വർഷത്തെക്കാൾ 0.47 ശതമാനം കൂടുതൽ. 7,92,494 പേർ പരീക്ഷ എഴുതിയതിൽ 7,53,142 പേർ വിജയിച്ചു. അരിയലൂർ ജില്ലയിലാണ് ഏറ്റവും മികച്ച വിജയം. വിജയശതമാനം കുറവ് വെല്ലൂരിൽ.

തിളങ്ങി മലയാളി സ്കൂളുകൾ
പ്ലസ് ടു ഫലത്തിൽ മികച്ച നേട്ടവുമായി മലയാളി സ്കൂളുകൾ. യുസിസി കൈരളി മട്രിക്കുലേഷൻ ഹയർ സെക്കൻഡറി സ്കൂളിൽ പരീക്ഷ എഴുതിയ 36 പേരും വിജയിച്ചു. മലയാളി വിദ്യാർഥിനി ആർ.രഞ്ജനാദേവി 600ൽ 579 മാർക്ക് നേടി രണ്ടാം സ്ഥാനം സ്വന്തമാക്കി. 581 മാർക്ക് നേടിയ പ്രിൻസി മൈക്കിളിനാണ് ഒന്നാം സ്ഥാനം. 575 മാർക്ക് നേടി സോന പി.ബിനുവാണ് മൂന്നാമത്. കേരള വിദ്യാലയം ഹയർ സെക്കൻഡറി സ്കൂളിൽ 96 ശതമാനമാണ് വിജയം.
95 പേർ പരീക്ഷ എഴുതിയതിൽ 91 പേർ വിജയിച്ചു. 16 പേർക്ക് ഡിസ്റ്റിങ്ഷനും 53 പേർക്കു ഫസ്റ്റ് ക്ലാസും ലഭിച്ചു. 600ൽ 560 മാർക്ക് നേടിയ ഡി.ശരവണനാണ് ഒന്നാമത്. തൊട്ടുപിന്നിൽ 542 മാർക്ക് നേടിയ ബി.പവിത്രയും 522 മാർക്ക് നേടിയ വി.തമിഴ്സെൽവനും. എംഇഎസ് റസീന മട്രിക്കുലേഷൻ ഹയർ സെക്കൻഡറി സ്കൂളിൽ 97 ശതമാനം പേർ വിജയിച്ചു. പരീക്ഷ എഴുതിയ 87 പേരിൽ 84 പേർ വിജയിച്ചു. സയൻസ് ഗ്രൂപ്പിൽ 100 ശതമാനമാണ് വിജയം.
വിദ്യാർഥിനി ഓടിക്കയറിയത് വിജയത്തിലേക്ക്
പ്ലസ് ടു പരീക്ഷയ്ക്കു സ്കൂളിലെത്താൻ ബസിനു പിന്നാലെ ഓടിയ തിരുപ്പത്തൂരിലെ വിദ്യാർഥിനിക്ക് വിജയം. വാണിയമ്പാടി സ്വദേശിനിയായ സുഹാസിനി 437 മാർക്ക് നേടിയാണു വിജയിച്ചത്. കയറ്റാതെ പോയ ബസിനു പിന്നാലെ പരീക്ഷാ ദിവസം സുഹാസിനി ഓടിയത് വലിയ വാർത്തയായിരുന്നു. സംഭവം വിവാദമായതോടെ ഡ്രൈവർക്കെതിരെയും കണ്ടക്ടർക്കെതിരെയും ഗതാഗത വകുപ്പ് നടപടി എടുത്തിരുന്നു.
തിളക്കം മങ്ങി നഗരവും സമീപ ജില്ലകളും
വിജയശതമാനത്തിൽ 23–ാം സ്ഥാനത്താണ് ചെന്നൈ ജില്ല. 94.44 ആണു വിജയശതമാനം. സമീപ ജില്ലകളായ കാഞ്ചീപുരം, ചെങ്കൽപെട്ട്, തിരുവള്ളൂർ എന്നിവയും പിറകിലാണ്. ചെങ്കൽപെട്ട് 28–ാം സ്ഥാനത്തും (94.29) കാഞ്ചീപുരം 32–ാം സ്ഥാനത്തും (93.27) തിരുവള്ളൂർ 36–ാം സ്ഥാനത്തുമാണ് (91.49). സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ വിജയിച്ചത് അരിയലൂർ ജില്ലയിലാണ്–98.82%. കഴിഞ്ഞ വർഷവും അരിയലൂരിലാണ് ഏറ്റവും കൂടുതൽ പേർ വിജയിച്ചത്. ഈറോഡ് (97.98%), തിരുപ്പൂർ (97.53%), കോയമ്പത്തൂർ (97.48%), കന്യാകുമാരി (97.01%) എന്നിവയാണ് മികച്ച വിജയം നേടിയ ആദ്യ 5 ജില്ലകൾ
എഴുപതുകാരിക്ക് ജയം
പ്രായം തളർത്താത്ത മനസ്സാന്നിധ്യത്തിനും ദൃഢനിശ്ചയത്തിനും വിജയത്തിളക്കം. പരീക്ഷ എഴുതിയ കോയമ്പത്തൂർ സ്വദേശിനിയായ 70 വയസ്സുകാരി റാണിയാണ് 346 മാർക്ക് നേടി വിജയിച്ചത്. ഭർത്താവിന്റെ മരണശേഷം വീട്ടിൽ തനിച്ചായ റാണി, വീട്ടിൽനിന്നു പഠിച്ചാണു പരീക്ഷ പാസായത്. യോഗ, പ്രകൃതി ചികിത്സ എന്നിവയിൽ ബിരുദ കോഴ്സ് ചെയ്യണമെന്നാണു റാണിയുടെ ആഗ്രഹം.
ഉടൻ കാണാമെന്ന് നടൻ വിജയ്
പരീക്ഷയിൽ വിജയിച്ച മുഴുവൻ പേരെയും അഭിനന്ദിച്ച് ടിവികെ പ്രസിഡന്റ് നടൻ വിജയ്. പൊതു പരീക്ഷയിൽ വിജയിച്ചതു കൊണ്ടു മാത്രം ജീവിതത്തിലെ എല്ലാ കാര്യങ്ങളും നിർണയിക്കപ്പെടില്ലെന്നും പുതിയ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനു തുടർച്ചയായി കഠിനാധ്വാനം ചെയ്യണമെന്നും വിജയ് പറഞ്ഞു. പരീക്ഷയിൽ വിജയിച്ച വിദ്യാർഥികളെ ഉടൻ നേരിൽ കാണുമെന്നും അദ്ദേഹം പറഞ്ഞു. വിജയികളെ വിജയ് കഴിഞ്ഞ വർഷവും നേരിട്ടു കാണുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തിരുന്നു.
നൊമ്പരമായി ജീവനൊടുക്കിയ വിദ്യാർഥിനിയുടെ വിജയം
പരീക്ഷയിൽ ജയിക്കുമോയെന്ന ആശങ്കയിൽ തലേദിവസം ജീവനൊടുക്കിയ വിദ്യാർഥിനി ഫലം വന്നപ്പോൾ 68 ശതമാനത്തിലേറെ മാർക്കുമായി ജയിച്ചു. തഞ്ചാവൂർ പാപനാശം സ്വദേശിനി പി.ആർഥിക (17)യാണു ജീവനൊടുക്കിയത്. വീട്ടിൽനിന്നു കാണാതായതിനെ തുടർന്നു നടത്തിയ പരിശോധനയിൽ സമീപത്തെ കാലിത്തൊഴുത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പരീക്ഷാഫലം വരുന്നതിനോടനുബന്ധിച്ച് ആർഥിക കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്ന് രക്ഷിതാക്കൾ പറഞ്ഞു.
കംപ്യൂട്ടറിൽ കുതിപ്പ്, സുവോളജിയിൽ കിതപ്പ്
9,536 വിദ്യാർഥികൾ കംപ്യൂട്ടർ സയൻസ് വിഷയത്തിൽ മുഴുവൻ മാർക്കും (100 മാർക്ക്) നേടി. ഏറ്റവും കൂടുതൽ പേർ മുഴുവൻ മാർക്ക് നേടിയതും കംപ്യൂട്ടർ സയൻസിലാണ്. കഴിഞ്ഞ വർഷവും കംപ്യൂട്ടർ സയൻസിലായിരുന്നു ഏറ്റവും മികച്ച വിജയം–99.8%. കംപ്യൂട്ടർ ആപ്ലിക്കേഷനിൽ 4,208 പേർക്കു മുഴുവൻ മാർക്കും ലഭിച്ചു. കെമിസ്ട്രിയിൽ 3,181, കണക്കിൽ 3,022, കൊമേഴ്സിൽ 1,624, അക്കൗണ്ടൻസിയിൽ 1,240, ഫിസിക്സിൽ 1,125 എന്നിങ്ങനെയാണു മറ്റു വിഷയങ്ങളിൽ മുഴുവൻ മാർക്കും നേടിയവരുടെ എണ്ണം.
സുവോളജിയിലാണ് ഏറ്റവും കുറച്ച് പേർ മുഴുവൻ മാർക്കും നേടിയത്. 36 പേർക്കാണ് മുഴുവൻ മാർക്കും ലഭിച്ചത്. തമിഴിൽ 135 പേർക്കും ബയോളജിയിൽ 827 പേർക്കും മുഴുവൻ മാർക്കും ലഭിച്ചു. മികച്ച വിജയശതമാനത്തിൽ കഴിഞ്ഞ തവണ രണ്ടാമതായിരുന്ന ബയോളജി പക്ഷേ, ഇത്തവണ പിന്നാക്കം പോയി. ആകെ 26,887 പേരാണ് ഏതെങ്കിലുമൊരു വിഷയത്തിൽ 100 മാർക്കും നേടിയത്.