ADVERTISEMENT

ചെന്നൈ ∙ പാത നീട്ടാനുള്ള വിശദ പദ്ധതി രേഖ (ഡിപിആർ) കേന്ദ്രം തിരിച്ചയച്ചതോടെ വിമാനത്താവളത്തിൽ നിന്ന് കിലാമ്പാക്കത്തേക്കുള്ള മെട്രോ പാതയ്ക്കുള്ള കാത്തിരിപ്പു നീളും. സമഗ്ര ഗതാഗത ആസൂത്രണത്തിലെ (കോംപ്രഹെൻസിവ് മൊബിലിറ്റി പ്ലാൻ – സിഎംപി) പോരായ്മ ചൂണ്ടിക്കാട്ടിയാണ് പദ്ധതി രേഖ കേന്ദ്രം തിരിച്ചയച്ചതെന്ന് ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ് (സിഎംആർഎൽ) അധികൃതർ വെളിപ്പെടുത്തി.5 വർഷം മുൻപത്തെ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള പ്ലാൻ ആണ് സമർപ്പിച്ചതെന്നും ജനസംഖ്യയിലെ മാറ്റങ്ങളടക്കം നിലവിലുള്ള സാഹചര്യങ്ങൾ ഇതിൽ ഇല്ലെന്നുമാണ് കേന്ദ്ര ഭവന, നഗര വികസന മന്ത്രാലയത്തിന്റെ പ്രധാന നിരീക്ഷണം. നഗരത്തിലെ യാത്രാ സൗകര്യങ്ങൾ ഏകോപിപ്പിക്കുന്ന ചെന്നൈ യൂണിഫൈഡ് മെട്രോപ്പൊലിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി (സിയുഎംടിഎ) സിഎംപിയിൽ ആവശ്യമായ പരിഷ്കാരങ്ങൾ വരുത്തുന്നതിനുള്ള നടപടി ആരംഭിച്ചെന്നും ഇത് എത്രയും വേഗം പൂർത്തിയാക്കി നവീകരിച്ച പദ്ധതി വീണ്ടും സമർപ്പിക്കുമെന്നും അധികൃതർ പറഞ്ഞു.

തിരക്കേറുന്നു; നഗരം വളരുന്നു
ചെന്നൈ മെട്രോയുടെ ആദ്യ ഘട്ടത്തിൽ വിംകോ നഗർ മുതൽ വിമാനത്താവളം വരെ നിർമിച്ച പാത കിലാമ്പാക്കത്തേക്ക് നീട്ടാനുള്ള പദ്ധതി 2019ലാണ് ആവിഷ്കരിച്ചത്.ചെന്നൈ മൊഫ്യൂസിൽ ബസ് ടെർമിനസ് കോടമ്പാക്കത്തുനിന്ന് നഗരത്തിന്റെ തെക്ക്– പടിഞ്ഞാറൻ മേഖലയായ കിലാമ്പാക്കത്തേക്കു മാറ്റുന്നതു കണക്കിലെടുത്താണ് മെട്രോ പാത ഇവിടെ വരെ നീട്ടണമെന്ന ആവശ്യമുയർന്നത്.പല്ലാവരം, താംബരം, ക്രോംപെട്ട്, ചെങ്കൽപെട്ട് തുടങ്ങിയ സ്ഥലങ്ങളിലെ ജനസാന്ദ്രതയും  തെക്കൻ ജില്ലകളിലേക്കുള്ള പ്രധാന റോഡായ ജിഎസ്ടി റോഡിന്റെ സാമീപ്യവും മൂലം ഈ മേഖലയിൽ അനുഭവപ്പെടുന്ന തിരക്കിന് പരിഹാരമുണ്ടാക്കാൻ മെട്രോ ദീർഘിപ്പിക്കൽ ആവശ്യമായിരുന്നു.2019ൽ സാധ്യതാ പഠനം ആരംഭിക്കുകയും 2021ൽ വിശദ പദ്ധതി രേഖ സമർപ്പിക്കുകയും ചെയ്തെങ്കിലും ഹൈവേ വകുപ്പ് ഒട്ടേറെ തടസ്സവാദങ്ങൾ ഉന്നയിച്ചതിനെ തുടർന്ന് 2022 – 2023 കാലഘട്ടത്തിൽ ഡിപിആർ പരിഷ്കരിക്കുകയായിരുന്നു. ഇരുനില പാതയായി രൂപകൽപന ചെയ്ത മെട്രോ പാതയുടെ അന്തിമ ഡിപിആർ 2025 ഫെബ്രുവരിയിൽ തമിഴ്നാട് സർക്കാരിനു സമർപ്പിച്ചു. കഴിഞ്ഞ ഏപ്രിലിൽ സർക്കാർ അംഗീകരിച്ച പദ്ധതി കേന്ദ്രത്തിനു സമർപ്പിച്ചെങ്കിലും സിഎംപിയിലെ അപാകതകൾ ചൂണ്ടിക്കാട്ടി തിരിച്ചയയ്ക്കുകയായിരുന്നു. 

15.5 കി.മീ ഇരുനില പാത, 12 സ്റ്റേഷനുകൾ
വിമാനത്താവളം മുതൽ കിലാമ്പാക്കം വരെ ജിഎസ്ടി റോഡിനോട് ചേർന്നാണ് ഇരുനില മെട്രോ പാത രൂപകൽപന ചെയ്തത്. 15.5 കി.മീ പാതയിൽ പല്ലാവരം, കോതണ്ടം നഗർ, ക്രോംപെട്ട്, മഹാലക്ഷ്മി കോളനി, തിരുവിക നഗർ, താംബരം, ഇരുമ്പുളിയൂർ, പീർക്കങ്കരണി. പെരുങ്കളത്തൂർ, വണ്ടല്ലൂർ, അണ്ണാ മൃഗശാല എന്നിങ്ങനെ 12 സ്റ്റേഷനുകളാണ് നിർമിക്കുക. ബസ്, സബേർബൻ ട്രെയിൻ എന്നിവയാണ് ഈ ഭാഗങ്ങളിലേക്കു നിലവിലുള്ള പൊതുഗതാഗത മാർഗങ്ങൾ.

കിലാമ്പാക്കം ബസ് ടെർമിനസിനു സമീപം സബേർബൻ സ്റ്റേഷൻ നിർമിക്കുന്ന പ്രവർത്തനങ്ങളും വൈകുകയാണ്. പല്ലാവരം മാർക്കറ്റ്, ക്രോംപെട്ടിലുള്ള മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, താംബരം റെയിൽവേ സ്റ്റേഷൻ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയ ഇടങ്ങളിലേക്കുള്ള യാത്രാ സമയം ഗണ്യമായി കുറയ്ക്കാനും മെട്രോ പാത സഹായിക്കുമെന്നാണ് പ്രദേശവാസികളുടെ പ്രതീക്ഷ. സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ വണ്ടല്ലൂർ മ‍ൃഗശാലയിലേക്കു കുടുംബസമേതം സമയനഷ്ടമില്ലാതെ വേഗം എത്താമെന്നതും മറ്റൊരു സൗകര്യമാണ്.

English Summary:

Chennai Metro faces delays, with the Centre returning the project report for the airport to Kilambakkam line due to outdated data. CUMTA is working on updating the Comprehensive Mobility Plan to address transport congestion.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com