പെരിയാർ വെള്ളത്തിൽ പാൽനിറവും പതയും; രാസമാലിന്യമെന്നു സംശയം
Mail This Article
ആലുവ∙ പെരിയാറിൽ കൊട്ടാരക്കടവിലും പരിസരത്തും ഇന്നലെ വെള്ളത്തിൽ പാൽനിറവും പതയും കണ്ടതു സംബന്ധിച്ചു മലിനീകരണ നിയന്ത്രണ ബോർഡ് അന്വേഷിക്കണമെന്ന് ആവശ്യം. നഗരസഭയുടെ മലിനജല ശുദ്ധീകരണ പ്ലാന്റിനു സമീപത്തെ കാനയിലൂടെ വെളുത്ത നിറത്തിൽ ഒഴുകിയെത്തിയ വെള്ളമാണ് പുഴയിൽ കലർന്നതെന്നു സ്ഥിരീകരിച്ചു. എന്നാൽ, ഉത്ഭവസ്ഥാനം കണ്ടെത്താനായില്ല.
സീനത്ത് കവല, റെയിൽവേ സ്റ്റേഷൻ, ഗുഡ്സ് ഷെഡ് ഭാഗങ്ങളിൽ നിന്നുള്ള മലിനജലമാണ് ലക്ഷ്മി നഴ്സിങ് ഹോമിനും അദ്വൈതാശ്രമത്തിനും മധ്യത്തിലുള്ള കാനയിലൂടെ പെരിയാറിൽ പതിക്കുന്നത്. നഗരത്തിലെ ഏതെങ്കിലും സ്ഥാപനത്തിൽ നിന്നു കാനയിലേക്കു രാസമാലിന്യം തള്ളിയതാകാം വെള്ളത്തിന്റെ നിറം മാറ്റത്തിനു കാരണമെന്നു സംശയിക്കുന്നു.
പുഴയിൽ ചൂണ്ടയിടാൻ എത്തിയവരാണ് ആദ്യം കണ്ടത്. കാനയിലൂടെ വരുന്ന മലിനജലം സംസ്കരണ പ്ലാന്റിലൂടെ കടത്തിവിട്ട ശേഷമാണ് പണ്ടു പുഴയിലേക്ക് വിട്ടിരുന്നത്. കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ പ്ലാന്റ് പ്രവർത്തനരഹിതമായി. അതിനു ശേഷം മലിനജലം നേരെ പുഴയിലേക്കു വീഴുകയാണ്.