ADVERTISEMENT

കൊച്ചി∙ സിനിമ, നാടക നടനും അധ്യാപകനുമായ ആന്റണി പാലയ്ക്കന്റെ (ആൻസൻ-72) സംസ്കാരം ഇന്നു വൈകിട്ട് 4ന് ഓച്ചന്തുരുത്ത്  കുരിശിങ്കൽ പളളിയിൽ നടത്തും.  അഭിനയരംഗത്തു തനതു പാത സൃഷ്ടിച്ച ആന്റണി പാലയ്ക്കൻ കുറച്ചുനാളുകളായി രോഗബാധിതനായിരുന്നു. ലേലം സിനിമയിൽ ക്രൂഷ്‌ചേവ് കുഞ്ഞച്ചനായി വേഷമിട്ട ആന്റണി പാലയ്ക്കൻ ഒട്ടേറെ സിനിമകളിൽ ചെറിയ വേഷങ്ങളിൽ  തിളങ്ങിയിട്ടുണ്ട്.

ചലച്ചിത്ര താരങ്ങളുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. ഓച്ചന്തുരുത്ത് വൈഎഫ്എ,  കൊച്ചിൻ നാടക വേദി, കൊച്ചിൻ നീലിമ തുടങ്ങിയ നാടക സംഘങ്ങളിൽ സജീവമായിരുന്നു. ഓച്ചന്തുരുത്ത് സെന്റ് പീറ്റേഴ്‌സ് എൽപി സ്‌കൂളിലെ മുൻ അറബി അധ്യാപകനായിരുന്നു. മഹാരാജാസ് കോളജ് ആർട്ട്‌സ് ക്ലബ് സെക്രട്ടറിയായിരിക്കെ, സഹപാഠിയായിരുന്ന നടൻ മമ്മൂട്ടിയുമായി ആരംഭിച്ച ചങ്ങാത്തം അവസാന നാൾവരെ തുടർന്നു. അസുഖ ബാധിതനായ പാലയ്ക്കനെ കാണാൻ മമ്മൂട്ടി ഓച്ചന്തുരുത്തിലെ സിസി കോട്ടേജിൽ  എത്തിയിരുന്നു.  മഹാരാജാസിലെ പഠന കാലത്ത്  വൈഎഫ്എ അവതരിപ്പിച്ച പി.എൻ. പ്രസന്നന്റെ സബർമതി എന്ന നാടകം സംവിധാനം ചെയ്തത് ആന്റണി പാലയ്ക്കനായിരുന്നു.

പാലയ്ക്കനൊപ്പം മമ്മൂട്ടിയും ഈ നാടകത്തിൽ അഭിനയിച്ചിരുന്നു. മേജർ വില്യംസ് ആയി ആന്റണി പാലയ്ക്കനും ഇളയ മകനായി മമ്മൂട്ടിയും  അഭിനയിച്ച രണ്ടാമത്തെ നാടകം ആന്ദോളനം സംസ്ഥാന നാടക മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയതായി അതിലെ അഭിനേതാവായിരുന്ന ലെനിൻ ഓച്ചന്തുരുത്ത് ഓർക്കുന്നു.  കലക്ടറായിരുന്ന കെ.ആർ. വിശ്വംഭരനും പാലയ്ക്കിനൊപ്പം വൈഎഫ്എ നാടകങ്ങളിൽ സജീവമായിരുന്നു. റീറ്റയാണു ഭാര്യ . മക്കൾ: ആർതർ, ആൽഡ്രസ്, അനീറ്റ. മരുമക്കൾ: ടിറ്റി, റിങ്കു, ജോവിൻ.

ഓർമകളിൽ ഞങ്ങളുടെയാ നാടകക്കാലം...

മമ്മൂട്ടിയോടൊപ്പം ആന്റണി പാലയ്ക്കൻ.

ഞാൻ മഹാരാജാസിൽ പഠിക്കുമ്പോൾ പവിത്രൻ, ജോസഫ് പുതുശേരി, ബാലൻ, ആന്റണി പാലയ്ക്കൻ, അബൂബക്കർ എന്നിവരായിരുന്നു അവിടത്തെ പ്രധാന നടൻമാർ. ആന്റണിയും അബൂബക്കറും എന്റെ ക്ലാസിലാണ്. പാലയ്ക്കനും മറ്റും ചേർന്നു യുവജനോത്സവ മത്സരത്തിനു നാടകങ്ങൾ അവതരിപ്പിക്കുന്ന പതിവുണ്ട്. ഒരു വർഷം പാലയ്ക്കനായിരുന്നു ആർട്ട്സ് ക്ലബ് സെക്രട്ടറി. അതോടെ കലാപരിപാടികളിൽ  പങ്കെടുക്കാൻ എനിക്കു ധാരാളം അവസരം കിട്ടി. കോളജ് യൂണിയൻ ഉദ്ഘാടനത്തിന് ഞങ്ങൾ ഒരു നാടകം അവതരിപ്പിച്ചു: ‘നരകം ’. ഒരച്ഛന്റെയും മൂന്നു മക്കളുടെയും കഥ. ഞാനും ആന്റണി പാലയ്ക്കനും  ജൈനമ്മ ജേക്കബുമൊക്കെ അതിലുണ്ട്.

പതിവായി ഞാൻ റിഹേഴ്സലിൽ പങ്കെടുക്കാറില്ല. ചെല്ലുമ്പോൾ ഡയലോഗ് തെറ്റിക്കുകയും ചെയ്യും. ഇതേച്ചൊല്ലി പാലയ്ക്കനും ഞാനും ദിവസവും വഴക്കുണ്ടാകും. ഒടുവിൽ എന്നെ പ്രധാന റോളിൽനിന്നു മാറ്റി. കോളജ് ഡേയ്ക്കു കോമഡി നാടകം അനാർക്കലിയായിരുന്നു  അവതരിപ്പിച്ചത്. ‘അനാർക്കലി’ പ്രണയ കഥയല്ല, അതിന്റെ റിഹേഴ്സൽ ക്യാംപാണു ഞങ്ങൾ സ്റ്റേജിൽ അവതരിപ്പിച്ചത്.  അക്കാലത്ത് വൈപ്പിനിൽ പാലയ്ക്കന്റെ വീട്ടിൽ  ഞങ്ങൾ പോകും. ആ വീടായിരുന്നു ഞങ്ങളുടെ കേന്ദ്രം. വൈകുന്നേരങ്ങളിൽ മറ്റു പരിപാടികളില്ലെങ്കിൽ ഞങ്ങൾ നേരെ വൈപ്പിനിലേക്കു ബോട്ട് കയറും.

രാത്രി അവിടെ താമസിക്കും. ഒരു ദിവസം വൈകിട്ടു പാലയ്ക്കന്റെ വീട്ടിലേക്കു പോകുമ്പോൾ ബോട്ടിൽ, വയറ്റത്തടിച്ചു പാടുന്ന മൂന്നു കുട്ടികളെ കണ്ടു. അതു കണ്ടപ്പോൾ അവരെ സ്റ്റേജിൽ കയറ്റിയാലോ എന്നായി ആശയം. ആർട്ട്സ് ക്ലബിന്റെ സമാപന സമ്മേളനത്തോടനുബന്ധിച്ചു തെരുവു ഗായകരുടെ ഗാനമേള അങ്ങനെയാണു സംഭവിച്ചത്. പല പ്രതിസന്ധിഘട്ടങ്ങളിലും  പാലയ്ക്കൻ വലിയ തുണയായിരുന്നു.  ആശുപത്രിക്കിടക്കയിലാണ് അവസാനമായി കണ്ടത്. സൗഹൃദങ്ങളുടെ വസന്തകാലം തീർത്ത പാലയ്ക്കൻ മനസ്സിൽ മായാതെ എന്നുമുണ്ടാകും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com