അപകട യാത്ര(ഇരുമ്പനം വഴി)
Mail This Article
ഇരുമ്പനം∙ റോഡരികിലെ അനധികൃത പാർക്കിങ്ങും ഗതാഗതക്കുരുക്കും അപകട യാത്രയും പതിവായതോടെ സീപോർട്ട്–എയർപോർട്ട് റോഡിൽ ട്രാക്കോ കേബിളിനു സമീപമുള്ള ടോൾ ജംക്‌ഷൻ മുതൽ ഇരുമ്പനം മകളിയം ജംക്‌ഷൻ വരെ കഴിഞ്ഞ ഒന്നര മാസത്തിനുള്ളിൽ 7 വാഹനാപകടം. ഡിസംബർ 14ന് ഉണ്ടായ അപകടത്തിൽ 2 പേർ മരിച്ചു. കഴിഞ്ഞ 3 ദിവസത്തിനിടെ 3 അപകടം ഉണ്ടായി. സ്ഥിരം അപകട മേഖലയായ പോസ്റ്റ് ഓഫിസ് ജംക്‌ഷനു സമീപം ഇന്നലെ രാവിലെ 10ന് രണ്ടു കാറും ബൈക്കും അപകടത്തിൽപ്പെട്ടു. കഴിഞ്ഞ ദിവസം അയ്യപ്പ ഭക്തർ സഞ്ചരിച്ച കാർ മരത്തിലിടിച്ചും ഇവിടെ അപകടം ഉണ്ടായി. ബൈക്ക് തെന്നി മറിഞ്ഞും അപകടമുണ്ടായി.
റോഡ് സുരക്ഷ: നിർദേശം പാഴായി
ഇരുമ്പനം ഭാഗത്ത് അപകടങ്ങൾ പതിവായതോടെ അനൂപ് ജേക്കബ് എഎൽഎ മുൻകയ്യെടുത്ത് റോഡ് സേഫ്റ്റി അതോറിറ്റിയുടെ നേതൃത്വത്തിൽ ഡിസംബർ 27ന് ജനപ്രതിനിധികളുടെയും പെട്രോളിയം കമ്പനി പ്രതിനിധികളുടെയും യോഗം കലക്ടറേറ്റിൽ വിളിച്ചു ചേർത്തിരുന്നു. ഇരുമ്പനത്ത് ടാങ്കർ ലോറികളുടെ റോഡരികിലെ പാർക്കിങ് നിരോധിക്കാൻ യോഗത്തിൽ തീരുമാനമായെങ്കിലും തുടർ നടപടി ഉണ്ടായില്ല. ഇപ്പോഴും ഇരുമ്പനത്ത് പാതയോരത്ത് ടാങ്കർ ലോറികളുടെ അനധികൃത പാർക്കിങ് തുടരുന്നു. തിരക്കുള്ള സമയത്തു പോലും ടാങ്കർ ലോറികൾ റോഡരികിൽ തന്നെയാണ് പാർക്ക് ചെയ്യുന്നത്. ഇരുമ്പനത്ത് കമ്പനിയുടെ അകത്ത് വിശാലമായ പാർക്കിങ് ഏരിയ ഉണ്ടെന്നിരിക്കെയാണ് അധികൃതരുടെ മൗനസമ്മതത്തോടെ പൊതുവഴിയിലെ ഈ നിയമലംഘനം.
മകളിയം ജംക്‌ഷൻ മുതൽ മനയ്ക്കപ്പടി വരെയുള്ള ഭാഗം സ്ഥിരം അപകട മേഖല ആയിട്ടും സൂചന ബോർഡുകളോ വേണ്ടത്ര വഴി വിളക്കുകളോ ഇല്ല. സർവീസ് റോഡിലെ വഴിവിളക്കുകളിൽ നിന്നു കാര്യമായ വെളിച്ചം റോഡിലേക്ക് എത്തുന്നുമില്ല. വഴിവിളക്കിന്റെ കാര്യം നഗരസഭയോട് ആവശ്യപ്പെട്ടിട്ടും നടപടിയില്ലെന്നു നാട്ടുകാർ പറയുന്നു.