ഹെൽമറ്റ് ഇല്ലാതെ സ്ഥിരം യാത്ര; കൂട്ടുകാർ ‘പണി’ കൊടുത്തു, പണികിട്ടാതിരിക്കാൻ
Mail This Article
കാക്കനാട്∙ ഹെൽമറ്റ് ഇല്ലാതെ ഇരുചക്ര വാഹനത്തിൽ സ്ഥിരമായി യാത്ര ചെയ്യുന്ന വിദ്യാർഥിക്കു നേർവഴി കാട്ടാൻ സഹപാഠികൾ കൊടുത്ത ‘പണി’ ഏറ്റു. എൻജിഒ ക്വാർട്ടേഴ്സ് ജംക‍്‍ഷനിൽ നിന്നു ഭാരതമാത കോളജ് ഭാഗത്തേക്ക് ഹെൽമറ്റില്ലാതെ സ്കൂട്ടർ ഓടിച്ചു പോകുന്ന വിദ്യാർഥിയുടെ ചിത്രം 2 സഹപാഠികൾ മൊബൈൽ ഫോണിൽ പകർത്തി ജോയിന്റ് ആർടിഒ കെ.മനോജിനു അയച്ചു കൊടുക്കുകയായിരുന്നു. സ്കൂട്ടറിന്റെ നമ്പർ നോക്കി ഉടമയെ കണ്ടെത്തി ആർടി ഓഫിസിൽ വിളിപ്പിച്ചു.
ചിത്രം കാട്ടിയപ്പോൾ വിദ്യാർഥിക്കു നിഷേധിക്കാനായില്ല. ഓടിച്ചയാൾക്കും പിന്നിലിരുന്നയാൾക്കും ഹെൽമറ്റില്ല. ഒരു മാസത്തേക്ക് ലൈസൻസ് സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചു. ഹെൽമറ്റ് ധരിക്കാത്തതിനു പിഴയും വിധിച്ചു. കൂട്ടുകാരനോടുള്ള ഇഷ്ടം കൊണ്ടാണ് പിന്നിൽ നിന്നു ചിത്രം പകർത്തി അയച്ചതെന്നാണ് സഹപാഠികളുടെ വിശദീകരണം.
ആരാണ് ചിത്രം അയച്ചതെന്നു സ്കൂട്ടർ ഓടിച്ച വിദ്യാർഥിയോടു ജോയിന്റ് ആർടിഒ വെളിപ്പെടുത്തിയില്ല. ഗതാഗത നിയമലംഘനം കണ്ടെത്തി ഫോട്ടോ എടുത്തു മോട്ടർ വാഹന വകുപ്പിനു അയച്ചു കൊടുക്കാൻ ‘തേഡ് ഐ’ എന്ന പേരിൽ നേരത്തെ വിദ്യാർഥികളെ രംഗത്തിറക്കിയിരുന്നു.