ADVERTISEMENT

തിരുവാങ്കുളം∙ പട്ടാളക്കാരന്റെ വീടു കുത്തിത്തുറന്ന് അകത്തു കയറിയ മോഷ്ടാവിനു പെട്ടെന്നു മാനസാന്തരം. തിരുവാങ്കുളം ജംക്‌ഷനു സമീപമുള്ള വീടിന്റെ പിൻവശത്തെ പൂട്ടുപൊളിച്ചു അകത്തു കടന്ന് മുറികൾ അരിച്ചു പെറുക്കിയപ്പോൾ ഭിത്തിയിൽ തൂക്കിയിട്ട നിലയിൽ സൈനിക തൊപ്പി  കണ്ടപ്പോഴാണു  കള്ളനു പെട്ടെന്നു രാജ്യസ്നേഹം ഉണർത്തിയത്. തുടർന്നു ഭിത്തിയിൽ ക്ഷമാപണക്കുറിപ്പെഴുതി. ‘ഒരു പട്ടാളക്കാരന്റെ വീടാണെന്ന് അറിയില്ലായിരുന്നു.

അവസാന നിമിഷമാണ് മനസിലായത്. തൊപ്പി കണ്ടപ്പോൾ. ക്ഷമിക്കണം. പട്ടാളക്കാരന്റെ വീടാണെന്ന് അറിഞ്ഞിരുന്നെങ്കിൽ പൂട്ടു പൊളിച്ച് അകത്തു കയറില്ലായിരുന്നു’. അടുത്ത കടയിൽ നിന്ന് എടുത്ത കാഷ് ബാഗും പഴ്സും തിരികെ കൊടുക്കാൻ അഭ്യർഥിച്ച് കുറിപ്പെഴുതി അവിടെ ഉപേക്ഷിക്കുകയും ചെയ്തു. തിരുവാങ്കുളം പാലത്തിങ്കൽ ഐസക് മാണിയുടെ അടഞ്ഞു കിടക്കുന്ന വീട്ടിലാണ് ഇന്നലെ രാത്രി മോഷണശ്രമം നടന്നത്. മുൻ സൈനികനായ ഇദ്ദേഹം ഇപ്പോൾ വിദേശത്താണ്.  സമീപത്തെ ഭാരത് ടയേഴ്സിൽ നിന്നു മോഷ്ടിച്ച കാഷ് ബാഗും ഉടമയുടെ പഴ്സും ഐസക് മാണിയുടെ വീട്ടിൽ ഉപേക്ഷിച്ചു.

ബാഗിലുണ്ടായിരുന്ന 10,000 രൂപ നഷ്ടപ്പെട്ടിട്ടുണ്ട്.  സമീപത്തെ അഞ്ചു കടകളിലും മോഷണം നടന്നിട്ടുണ്ട്. എല്ലായിടത്തും പൂട്ടു പൊളിച്ചായിരുന്നു അകത്തു കടന്നത്. ഡോ. നിക്സൺ ഹോമിയോ ക്ലിനിക്, ഡ്രീം കലക്‌ഷൻ, ഭാരത് ടയേഴ്സ്, സ്റ്റൈൽ ഫുട്‍വെയേഴ്സ്, ഇന്റീരിയർ ഡിസൈൻ സ്ഥാപനമായ സൈൻ ഡിസൈൻസ് എന്നിവിടങ്ങളിലായിരുന്നു മോഷണം. ഹിൽപാലസ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. തിരുവാങ്കുളം ജംക്‌ഷനു സമീപമുള്ള അ‍ഞ്ച് കടകളിലും ഒരു വീട്ടിലും മോഷണം ന‍ടന്നെങ്കിലും വ്യക്തമായ സൂചനകൾ ലഭിച്ചിട്ടില്ല. സമീപത്തെ കടയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും മുഖം വ്യക്തമായിട്ടില്ല. 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com