കൊച്ചി വഴി ലഹരി കടത്ത്: വിദേശിക്ക് 12 വർഷം തടവ്
Mail This Article
കൊച്ചി∙ 15 കോടി രൂപ വില വരുന്ന കൊക്കെയ്നുമായി രാജ്യാന്തര വിമാനത്താവളത്തിൽ 2017 നവംബറിൽ പിടിയിലായ പാരഗ്വായ് സ്വദേശി അലക്സിസ് റിഗലാഡോ ഫെർണാണ്ടസിനു വിചാരണക്കോടതി 12 വർഷം കഠിനതടവും 2 ലക്ഷം രൂപ പിഴയും വിധിച്ചു. ലഹരി പദാർഥ നിരോധന നിയമത്തിന്റെ വിവിധ വകുപ്പുകൾ പ്രകാരം 24 വർഷം കഠിനതടവു ലഭിച്ച പ്രതി ശിക്ഷ ഒരുമിച്ചു 12 വർഷം അനുഭവിച്ചാൽ മതി.
തലമുറകളെ നശിപ്പിക്കുന്ന പ്രവൃത്തിയാണ് റിഗലാഡോ ചെയ്തതെന്നു കോടതി വിലയിരുത്തി. ബ്രസീലിലെ സാവോപോളോയിൽനിന്നു കൊച്ചി വഴി ഗോവയിലേക്കു കൊക്കെയ്ൻ കടത്തിയപ്പോഴാണ് റിഗലാഡോ നാർക്കോടിക്സ് കൺട്രോൾ ബ്യൂറോയുടെ(എൻസിബി) പിടിയിലായത്. എറണാകുളം അഡീ.സെഷൻസ് കോടതിയാണു പ്രതിയെ വിചാരണ നടത്തി ശിക്ഷ വിധിച്ചത്.
ദുബായ് വഴി നെടുമ്പാശേരിയിൽ വിമാനമിറങ്ങി കൊച്ചി ബാനർജി റോഡിലെ ഹോട്ടലിൽ തങ്ങിയാണ് ഇയാൾ ലഹരി ഇടപാടുകൾ നടത്തിയത്. ഇവിടെനിന്നു ഗോവയിലെത്തി നേരത്തേതന്നെ നിശ്ചയിച്ച ഹോട്ടലിൽ കാത്തുനിൽക്കണമെന്നും ഒരു നൈജീരിയൻ സ്വദേശി അവിടെയെത്തി പണം നൽകി ലഹരി വാങ്ങുമെന്നും ഇയാൾക്കു നിർദേശം ലഭിച്ചിരുന്നു. കൊക്കെയ്ൻ ശരീരത്തിൽ കെട്ടിവച്ചായിരുന്നു ഗോവയിലേക്കുള്ള യാത്ര. ദേഹപരിശോധനയ്ക്കിടെ സിഐഎസ്എഫിന്റെ പിടിയിലായ പ്രതിയെ എൻസിബിക്കു കൈമാറുകയായിരുന്നു.