തെരുവുനായ്ക്കളുടെ നാഥന് യാത്രാമൊഴി
Mail This Article
കരിങ്ങാച്ചിറ ∙ തെരുവിൽ അലഞ്ഞു നടക്കുന്ന നായ്ക്കളുടെ ആശ്രയമായിരുന്ന വെണ്ട്രപ്പിള്ളിൽ ജോണി.വി.ജോൺ(57) അന്തരിച്ചു. 2016ൽ സംസ്ഥാന മൃഗ സംരക്ഷണ വകുപ്പിന്റെ ജന്തുക്ഷേമ അവാർഡ് നേടിയ അദ്ദേഹം 19 വർഷമായി, ഉപേക്ഷിക്കപ്പെട്ട തെരുവുനായ്ക്കളെ സംരക്ഷിച്ചുപോരുന്നു. അപകടത്തിൽപ്പെട്ട നായ്ക്കളെ കൊണ്ടുവന്നു മരുന്നും ഭക്ഷണവും നൽകി പൂർണ ആരോഗ്യത്തിൽ എത്തിച്ചശേഷം പരിചയക്കാർക്കു വളർത്താൻ ഏൽപിക്കുകയായിരുന്നു പതിവ്.
ആദ്യഘട്ടത്തിൽ ജോണി കരിങ്ങാച്ചിറയിലെ സ്വന്തം ഫ്ലാറ്റിൽത്തന്നെ നായ്ക്കൾക്കു താമസിക്കാൻ സൗകര്യം ഒരുക്കി നൽകി. അതിനു ശേഷം ഇരുമ്പനത്തെ ഫാം ഹൗസിലാണ് നായ്ക്കളെ സംരക്ഷിച്ചുപോന്നിരുന്നത്. ഇപ്പോൾ നാൽപതോളം നായ്ക്കളുണ്ട്. നല്ല രീതിയിൽ സംരക്ഷിക്കുമെന്ന് ഉറപ്പുള്ളവർക്കു മാത്രമേ ജോണി തന്റെ നായ്ക്കളെ വളർത്താൻ കൊടുത്തിരുന്നുള്ളൂ. അദ്ദേഹത്തിന്റെ ആഗ്രഹ പ്രകാരം ഇരുമ്പനം മകളിയത്തെ ഫാം ഹൗസിൽ പ്രത്യേകം തയാറാക്കിയ കല്ലറയിലാണ് ഞായറാഴ്ച 11ന് സംസ്കാരം നടത്തുന്നതെന്ന് മകൻ സാം പറഞ്ഞു. ഭാര്യ: റീന. മകൾ: ശേബ.