ഭാര്യയുടെ നിർബന്ധത്തിനു വഴങ്ങി ബീഫ് തേടിയിറങ്ങി; കാർ പൊലീസ് കൊണ്ടു പോയി
Mail This Article
കൊച്ചി ∙ കാക്കനാട്ടെ ഫ്ലാറ്റിൽ നിന്നു ബീഫ് തേടി ഇറങ്ങിയ യുവാവ് പുത്തൻകുരിശിൽ പൊലീസ് പിടിയിലായി. 15 കിലോമീറ്ററിലേറെ താണ്ടി, ബീഫ് പാർസൽ വാങ്ങിയെങ്കിലും ചെന്നു പെട്ടതു പൊലീസ് സംഘത്തിനു മുൻപിൽ. ഭാര്യയുടെ നിർബന്ധത്തിനു വഴങ്ങിയാണ‍് ഇറച്ചി തേടിയിറങ്ങിയതെന്നു പറഞ്ഞെങ്കിലും കാർ കസ്‍റ്റഡിയിലെടുത്തു. എറണാകുളത്തു നിന്നു പല്ലാരിമംഗലത്തേക്കു പാരമ്പര്യചികിത്സക്കു പോയ നാട്ടുവൈദ്യനും പിടിയിലായി. ഒടിഞ്ഞ കൈ തിരുമ്മുന്നതിനാണു പോകുന്നതെന്നു പറഞ്ഞെങ്കിലും പൊലീസ് വിട്ടില്ല.
കൈ ഒടിഞ്ഞാൽ പ്ലാസ്‍റ്റർ ഇടുകയാണു പതിവെന്നും തിരുമ്മി കുളമാക്കേണ്ടെന്നുമായിരുന്നു പൊലീസിന്റെ മറുപടി. മരുന്നു വാങ്ങാനെന്ന പേരിൽ പോയി തിരികെ എത്തിയവരെ പരിശോധിച്ചപ്പോൾ 2 ഗുളിക മാത്രം കണ്ടു പൊലീസിനു സംശയമായി. വിശദമായി ചോദിച്ചപ്പോഴാണു പേരിനു മാത്രം മരുന്നു വാങ്ങി പോക്കറ്റിലിട്ടതെന്നു വ്യക്തമായത്. ഓട്ടോറിക്ഷയിൽ പച്ചക്കറി വാങ്ങാൻ പോകുന്നവരും കുറവല്ലായിരുന്നു. വരുന്നതെവിടെനിന്നാണെന്നു ചോദിച്ചപ്പോൾ പൊലീസ് ഞെട്ടി. പച്ചക്കറി കടകൾ ധാരാളമായുള്ള ചൂണ്ടിയിൽ നിന്ന്!