ചക്ക, മാങ്ങ, കപ്പ...; മടങ്ങാം, നാടൻ കലവറയിലേക്ക്
Mail This Article
കോലഞ്ചേരി ∙ ചക്ക, മാങ്ങ, കപ്പ തുടങ്ങി മാർച്ച്–ഏപ്രിൽ മാസങ്ങളിൽ നാട്ടിൽ സുലഭമായി ലഭിക്കുന്ന ഭക്ഷ്യവസ്തുക്കൾ സംസ്കരിച്ചു സൂക്ഷിക്കുന്ന പഴയ ശീലത്തിലേക്കു നാട്ടിൻപുറങ്ങൾ മടങ്ങുന്നു. കപ്പയും ചക്കയും പുഴുങ്ങി ഉണക്കിയെടുത്താൽ 6 മാസം വരെ കേടുകൂടാതെ സൂക്ഷിക്കാമെന്നതാണു ക്ഷാമകാലത്തെ അനുഭവ പാഠം. വർഷ കാലത്ത് ഇതു പുഴുങ്ങിയും വറുത്തും കഴിക്കാം. കൂടാതെ പൊടിയാക്കി വിവിധ പലഹാരങ്ങൾ ഉണ്ടാക്കുകയുമാവാം.
ചക്കക്കുരുവും പാഴാക്കി കളയാതെ ദീർഘകാലം മണലിൽ സൂക്ഷിച്ചു വയ്ക്കാൻ കഴിയും. മാങ്ങ സംസ്കരിച്ചു സൂക്ഷിച്ചു വച്ചു മഴക്കാലത്തു ചക്കക്കുരുവിനൊപ്പം കറിയുണ്ടാക്കി കഴിക്കുന്നതു പഴമക്കാരുടെ പതിവു രീതിയായിരുന്നു. ചക്കപ്പഴവും മാമ്പഴവും ‘തെര’യാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച് സ്വാദിഷ്ടമായ ഭക്ഷ്യ വിഭവങ്ങളുണ്ടാക്കുന്നവരും കുറവല്ല. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ഭക്ഷ്യ വിഭവങ്ങൾക്കായി കാത്തു നിൽക്കുന്ന ശീലത്തിൽ നിന്നു സ്വയംപര്യാപ്തതയിലേക്കു നടന്ന് അടുക്കാനുള്ള ശ്രമമായി മാറുകയാണു ലോക്ഡൗൺ കാലം. നാട്ടിൽ നിസ്സാര വിലയ്ക്ക് ലഭ്യമായ പൈനാപ്പിൾ കൊണ്ട് ജാം, ഹൽവ, ഉണ്ട തുടങ്ങിയ നിർമിക്കുന്നവരും കുറവല്ല.