റെയിൽവേ ഐസലേഷൻ കോച്ച് നിർമാണം തുടങ്ങി
Mail This Article
കൊച്ചി∙തിരുവനന്തപുരം റെയിൽവേ ഡിവിഷൻ 45 ഐസലേഷൻ കോച്ചുകൾ നിർമിക്കും. എറണാകുളം, തിരുവനന്തപുരം, കൊച്ചുവേളി, നാഗർകോവിൽ ഡിപ്പോകളിലാണു പഴയ നോൺ എസി കോച്ചുകളിൽ വേണ്ട മാറ്റം വരുത്തി ഐസലേഷൻ സൗകര്യം ഏർപ്പെടുത്തുന്നത്. എറണാകുളം മാർഷലിങ് യാഡ് കോച്ചിങ് ഡിപ്പോയിൽ ഇന്നലെ 3 കോച്ചുകളുടെ നിർമാണം ആരംഭിച്ചു.
തിരുവനന്തപുരത്തും എറണാകുളത്തും നാഗർകോവിലിലും 12 കോച്ചുകൾ വീതവും കൊച്ചുവേളിയിൽ 9 കോച്ചുകളുമാണു ഒരുക്കുക. ആദ്യഘട്ടത്തിൽ 5,000 കോച്ചുകളാണു വിവിധ സോണുകൾ ചേർന്നു മാറ്റം വരുത്തി നൽകേണ്ടത്. 5,000 കോച്ചുകളിലായി 80,000 കിടക്കകളാണു കോവിഡ് 19 ബാധിതർക്കായി സജ്ജീകരിക്കുക. ഒരു കോച്ചിൽ 16 ഐസലേഷൻ കിടക്കകളാണ് ഉണ്ടാവുക.
കോച്ചുകളിലെ മിഡിൽ ബെർത്തുകൾ പൂർണമായും ഒഴിവാക്കും. 4 ശുചിമുറികളിലൊന്ന് ബാത്ത്റൂമാക്കി മാറ്റും. പ്ലാസ്റ്റിക് കർട്ടനുകൾ, അഡീഷണൽ പ്ലഗ് പോയിന്റുകൾ എന്നിവയും നൽകിയിട്ടുണ്ട്. 15 വർഷത്തിൽ കൂടുതൽ പഴക്കമുളള സ്ലീപ്പർ കോച്ചുകളും ജനറൽ കോച്ചുകളുമാണു ഐസലേഷൻ കോച്ചുകളാക്കി മാറ്റുന്നത്. ആശുപത്രികൾ കുറവുളള സ്ഥലങ്ങളിൽ രോഗികൾക്കു വേണ്ട സൗകര്യമൊരുക്കാനായിരിക്കും കോച്ചുകൾ പ്രധാനമായും ഉപയോഗിക്കുക. ദക്ഷിണ റെയിൽവേ 473 കോച്ചുകളാണു ആദ്യ ഘട്ടത്തിൽ കൈമാറേണ്ടത്.