ആശങ്കയോടെ ദമാമിൽ നിന്നെത്തിയ ഷാഹിനയ്ക്ക് ആഹ്ലാദവുമായി ആയിഷ....
Mail This Article
കളമശേരി∙ കോവിഡ് ഭീതിയുടെ കാലത്ത് സൗദി അറേബ്യയിലെ ദമാമിൽ നിന്നു ജന്മനാടിന്റെ സ്നേഹത്തിലേക്കു പറന്നെത്തിയ ഷാഹിനയ്ക്കു മൂന്നാം കൺമണി. കാത്തിരുന്നു കിട്ടിയ പെൺകുഞ്ഞിനെ വീട്ടിൽ ‘അയിഷ’ എന്നു വിളിക്കും. ജീവിതം എന്നാണ് ആ പേരിന് അർഥം. ദമാം–കൊച്ചി പ്രത്യേക വിമാനത്തിലെത്തിയ കൊല്ലം പുന്നല പിറവന്തൂർ പുത്തൻവിളയിൽ ഷാഹിന കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയയിലൂടെയാണു കുഞ്ഞിനു ജന്മം നൽകിയത്. വിമാനത്താവളത്തിൽ പരിശോധനയ്ക്കിടെ അസ്വസ്ഥത അനുഭവപ്പെട്ട ഷാഹിനയെ അടിയന്തരമായി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
കോവിഡ് വ്യാപനത്തെത്തുടർന്നു വിദേശരാജ്യങ്ങളിൽ കുടുങ്ങിയ പ്രവാസികളെ തിരിച്ചെത്തിക്കുന്ന വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി 12ന് രാത്രി 8.10നാണ് അഞ്ചും മൂന്നും വയസ്സുള്ള ആൺമക്കളോടൊപ്പം ഷാഹിന എത്തിയത്. ശനിയാഴ്ചയാണ് പ്രസവത്തീയതിയെന്ന് ദമാമിലെ ഡോക്ടർ അറിയിച്ചിരുന്നു. വലിയ മാനസിക പിരിമുറുക്കത്തിലായിരുന്നു തങ്ങളെന്ന് ഭർത്താവും ദമാമിൽ ഇലക്ട്രിക്കൽ കോൺട്രാക്ടറുമായ കബീർ പറഞ്ഞു. ജോലിയുള്ളതിനാൽ കബീറിന് കേരളത്തിലേക്കു തിരിക്കാനായില്ല. കോവിഡ് ഭീതിയൊഴിഞ്ഞ ശേഷം നാട്ടിലെത്താനാണു കബീറിന്റെ തീരുമാനം. ദമാമിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഗർഭകാല പരിശോധനകൾ.
നാലാം മാസത്തിൽ ചില സങ്കീർണതകൾ കണ്ടെത്തി. അവിടത്തെ ഡോക്ടറുടെ ഉപദേശ പ്രകാരമാണ് പ്രസവം നാട്ടിലാക്കാൻ തീരുമാനിച്ചത്. സിസേറിയൻ ദമാമിൽ നടത്തുന്നതിന് ആശുപത്രി ചെലവ് ഭീമമാണെന്നതും കാരണമായി. കാണാൻ കൊതിച്ച മകളുടെ മുഖം കബീറിന് മൊബൈൽ ഫോണിലൂടെയും കാണാൻ കഴിഞ്ഞിട്ടില്ല. കോവിഡ് ആശുപത്രിയിലെ നിയന്ത്രണങ്ങളാണ് തടസ്സം. കബീറിന്റെ ഉമ്മ അദാബിയ ആണ് പേരക്കുട്ടിയെ ‘അയിഷ’ എന്ന് ആദ്യമായി വിളിച്ചത്. ‘ഹെസ അബീഹ കബീർ’ എന്നാണ് കുടുംബം കുഞ്ഞിനു കണ്ടുവച്ചിട്ടുള്ള പേര്.
മേധാവി ഡോ. രാധയുടെ നേതൃത്വത്തിൽ ഡോ.അഞ്ജു വിശ്വനാഥ്, ഡോ.അനിൽകുമാർ എന്നിവരാണു ശസ്ത്രക്രിയ നടത്തിയത്. കുട്ടികളെയും അമ്മയെയും കോവിഡ് പരിശോധനയും നടത്തി. എല്ലാവരും നെഗറ്റീവ് ആണ്. ഐസലേഷനിലാണു മക്കൾ രണ്ടു പേരും. വിദേശത്തു നിന്നു ജില്ലയിലെത്തിയ ഉടൻ പ്രസവിച്ച രണ്ടാമത്തെ യുവതിയാണു ഷാഹിന. കഴിഞ്ഞ ദിവസം നാവികസേനാ കപ്പലിൽ മാലദ്വീപിൽ നിന്നെത്തിയ തിരുവല്ല സ്വദേശി സോണിയ ജേക്കബ് ആൺകുഞ്ഞിനു ജന്മം നൽകിയിരുന്നു.