എല്ലാ സീറ്റിലും ആളെയിരുത്താൻ തയാറായി ബസ് സർവീസ്; യാത്രക്കാർ കുറവ്
Mail This Article
കൊച്ചി∙ പുതിയ നിബന്ധന പ്രകാരം എല്ലാ സീറ്റിലും ആളെയിരുത്താൻ തയാറായും പഴയ ടിക്കറ്റ് നിരക്കിലും ജില്ലയിൽ ബസ് യാത്രയ്ക്കു തുടക്കം. ജില്ലയിലെ നഗര, ഗ്രാമ സർവീസുകളിൽ പകുതിയോളം ബസുകൾ ഇന്നലെ സർവീസ് നടത്തിയതായി ബസ് ഉടമകൾ അറിയിച്ചു. ആലപ്പുഴ, കോട്ടയം എന്നിവിടങ്ങളിൽ നിന്നു ചില ബസുകളെത്തി.
ഇടുക്കി, തൃശൂർ എന്നിവിടങ്ങളിൽ നിന്നുള്ള ബസുകൾ ഇന്നു സർവീസ് തുടങ്ങും. മുഴുവൻ സീറ്റിലും ആളെ ഇരുത്താൻ അനുവാദമുണ്ടെങ്കിലും ഇന്നലെ യാത്രക്കാർ കുറവായിരുന്നു. ചില സ്വകാര്യ ബസുകൾ സീറ്റുകളിൽ അകലം പാലിച്ചും വർധിപ്പിച്ച നിരക്ക് ഈടാക്കിയും സർവീസ് നടത്തിയതു പ്രതിഷേധത്തിനിടയാക്കി. കോട്ടയത്ത് പഴയ നിരക്കും എറണാകുളത്ത് പുതിയ നിരക്കും ഇന്നലെ ഈടാക്കിയതായി ചില യാത്രക്കാർ പരാതിപ്പെട്ടു. സർക്കാരിന്റെ പ്രഖ്യാപനം നടപ്പിൽ വരുന്നത് എന്നാണെന്നു വ്യക്തമല്ലാത്തതു കൊണ്ടാണിതെന്നാണു ബസുടമകളുടെ വാദം.
പഴയ നിരക്ക് ഈടാക്കിയും സീറ്റിന് മാത്രം ആളെ കയറ്റിയും കെഎസ്ആർടിസിയുടെ ഇരുന്നൂറോളം സർവീസുകൾ ഇന്നലെ നടന്നു. യാത്രക്കാർ പൊതുവെ കുറവായിരുന്നു. അയൽ ജില്ലകളിലേക്കുള്ള സർവീസുകൾ ഇന്ന് ആരംഭിക്കുമെന്ന് കെഎസ്ആർടിസി അറിയിച്ചു. പുലർച്ചെ 5നും രാത്രി 9നും ഇടയിലാണു സർവീസുകൾ. സാനിറ്റൈസർ, മാസ്ക് തുടങ്ങിയവ യാത്രക്കാർ തന്നെ കൈയിൽ കരുതണമെന്നും യാത്ര സുരക്ഷിതമാക്കണമെന്നും കെഎസ്ആർടിസി ആവശ്യപ്പെട്ടിട്ടുണ്ട്.