മോഷണം ബിസിനസിന് പണം കണ്ടെത്താൻ; മാതൃകയാക്കിയത് ക്രൈം സിനിമകളിലെ ദൃശ്യങ്ങളും
Mail This Article
ആലുവ∙ മാർക്കറ്റ് റോഡിലെ 6 ജ്വല്ലറികളിൽ മോഷണത്തിനു പദ്ധതിയിട്ട മൂവർ സംഘത്തിന്റെ ലക്ഷ്യം ഹോട്ടൽ ബിസിനസിനു പണം കണ്ടെത്തൽ. അതിനു മാതൃകയാക്കിയതാകട്ടെ ക്രൈം സിനിമകളിലെ ദൃശ്യങ്ങളും. കാലടിക്കടുത്തുള്ള സ്ഥാപനത്തിൽ ഹോട്ടൽ മാനേജ്മെന്റ് കോഴ്സ് പഠിച്ചിറങ്ങിയ ഇവർ പല പരിപാടികളും ചെയ്തെങ്കിലും സാമ്പത്തികമായി മെച്ചപ്പെട്ടില്ല. തുടർന്നാണു ജ്വല്ലറി കവർച്ച ആസൂത്രണം ചെയ്തതെന്നു സിഐ സൈജു കെ. പോൾ പറഞ്ഞു.
അങ്കമാലി കിടങ്ങൂർ പവിഴപ്പൊങ്ങ് സ്വദേശി സജു സാബു, കോട്ടയം രാമപുരം സ്വദേശികളായ അഖിൽ, ജയ്സൺ എന്നിവരാണു കഴിഞ്ഞ ദിവസം രാത്രി ജ്വല്ലറിയുടെ താഴു പൊളിക്കുന്നതിനിടെ പട്രോളിങ് സംഘത്തിന്റെ പിടിയിലായത്. ഇവരുടെ പക്കൽ നിന്ന് ഉപകരണങ്ങളും ആയുധങ്ങളും കണ്ടെടുത്തു. മുൻപു ക്രിമിനൽ പശ്ചാത്തലമുള്ളവരല്ല ഇവരെന്നു പൊലീസ് പറഞ്ഞു. കവർച്ച നടത്താൻ ഉദ്ദേശിച്ച ജ്വല്ലറികളുടെ വിഡിയോ ദൃശ്യങ്ങൾ സംഘം എടുത്തുവച്ചിരുന്നു. അകത്തു കടക്കേണ്ട രീതികളെ കുറിച്ചു വിശദമായ ചർച്ചയും നടത്തി. കവർച്ചയ്ക്കു ശേഷം സംശയം തോന്നാതിരിക്കാൻ സ്വന്തം വീടുകളിലേക്കു മടങ്ങാനായിരുന്നു തീരുമാനം. ഫൊറൻസിക് വിദഗ്ധർക്കു തെളിവുകൾ കിട്ടാതിരിക്കാൻ മുളകുപൊടി വിതറാനും പദ്ധതിയിട്ടിരുന്നു.